ആദിവാസി കുടികളില്‍ ഭക്ഷ്യസാധനങ്ങളെത്തിച്ച് ദേവികുളം ജനമൈത്രി എക്സൈസ്
കുടിയിലെ 340 വീടുകളിലും പച്ചക്കറി, പൈനാപ്പിൾ, ഈന്തപ്പഴം, ബിസ്കറ്റ് എന്നിവ അടങ്ങിയ അറുപതിനായിരം രൂപയോളം വില വരുന്ന ഭക്ഷ്യ വസ്തുക്കളാണ് എത്തിച്ച് നൽകിയത്.
ഇടുക്കി: ആദിവാസി കുടികളിൽ കൊവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഭഷ്യ വസ്തുക്കൾ എത്തിച്ച് നൽകുന്ന പദ്ധതിയുമായി ദേവികുളം ജനമൈത്രി എക്സൈസ്. ആദ്യ ഘട്ടമായി മാങ്കുളം കുറത്തികുടിയിൽ ദേവികുളം ജനമൈത്രി എക്സൈസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകി. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മിറ്റിയും, തൊടുപുഴ ജിനദേവൻ സ്മാരക ട്രസ്റ്റുമാണ് ഭക്ഷ്യ വസ്തുക്കൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
കുറത്തികുടിയിൽ ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 147 പേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുടിയിലെ 340 കുടുംബങ്ങളും പുറംലോകവുമായി ബന്ധമില്ലാതെ ക്വാറന്റെനിൽ കഴിയുകയാണ്. കുടിയിലെ 340 വീടുകളിലും പച്ചക്കറി, പൈനാപ്പിൾ, ഈന്തപ്പഴം, ബിസ്കറ്റ് എന്നിവ അടങ്ങിയ അറുപതിനായിരം രൂപയോളം വില വരുന്ന ഭക്ഷ്യ വസ്തുക്കളാണ് എത്തിച്ച് നൽകിയത്.
ഭക്ഷ്യ വസ്തുക്കളുമായുള്ള വാഹനം തൊടുപുഴ എക്സൈസ് ഡി വിഷൻ ഓഫീസിൽ നിന്നും ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി. പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡ് സി.ഐ സി.കെ സുനിൽ രാജ്, ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സുരേഷ് കുമാർ , പ്രിവന്റീവ് ഓഫീസർമാരായ കെ.എം അഷറഫ് ആർ. സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ നെൽസൻ മാത്യു, അനുപ് സോമൻ , അനൂപ് പി.ബി ,എ എക്സൈ സ്റ്റാഫ് അസോസിയേഷൻ ജില്ല സെക്രട്ടറി ബിൻ സാദ് ,ട്രഷററർ സിജു പി.റ്റി . ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ പി.എച്ച് ഉമ്മർ , എക്സൈസ് ഡ്രൈവർമാരായ നിതിൻ ജോണി, ശരത്, അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona