വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു; അതീവ ജാഗ്രത നിര്‍ദ്ദേശം
രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
കല്‍പ്പറ്റ: വയനാട്ടിൽ രണ്ടാമത്തെ ആൾക്കും കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും ആണ് നിർദേശം നൽകി.
നേരത്തെ തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
എന്താണ് കുരങ്ങുപനി?
കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം.
പ്രധാന ലക്ഷണങ്ങള്‍
1. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി
2. തലകറക്കം
3. ഛര്‍ദ്ദി
4. കടുത്ത ക്ഷീണം
5. രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
6. ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍
ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഒരു ഡോക്ടറെ കാണണം.