ആലപ്പുഴയില്‍ ഛർദ്ദിയും വയറിളക്കവും പടരുന്നു; കാരണത്തെ ചൊല്ലി വകുപ്പുകൾ തമ്മിൽ ഭിന്നത
കുടിവെളളത്തിലെ മാലിന്യമാണ് അസുഖത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.എന്നാൽ ജല അതോറിറ്റി ഇത് നിഷേധിക്കുന്നു സാംപിൾ പരിശോധനയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
ആലപ്പുഴ പട്ടണത്തിൽ പടരുന്ന ഛർദ്ദ്യാതിസാരത്തിന്‍റെ കാരണത്തെ ചൊല്ലി വകുപ്പുകൾ തമ്മിൽ ഭിന്നത. ജലജന്യരോഗമാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോൾ കുടിവെളളത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. തർക്കം ഒഴിവാക്കി രോഗത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംഎല്‍എ കളക്ടർക്ക് കത്ത് നൽകി.
ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഛർദ്ദിയും വയറിളക്കവും പടരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ജനപ്രതിനിധികൾ ഉൾപ്പെടെ 700 ലേറെ പേർക്ക് ഇതിനകം രോഗം പിടിപെട്ടു. കുട്ടികളിലാണ് കൂടുതൽ രോഗ ബാധ. എന്നാൽ രോഗകാരണം എന്താണെന്ന കാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. കുടിവെളളത്തിലെ മാലിന്യമാണ് അസുഖത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.
എന്നാൽ ജല അതോറിറ്റി ഇത് നിഷേധിക്കുന്നു സാംപിൾ പരിശോധനയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.വിവിധ പ്രദേശങ്ങളിൽ നിന്ന് വെളളം ,മീൻ, ഇറച്ചി എന്നിവയുടെ സാംപിൾ ശേഖരിച്ച് നഗരസഭയും പരിശോധനയക്ക് അയച്ചിട്ടുണ്ട് ഫലം ഇതുവരെ വന്നിട്ടില്ല. എന്തായാലും സർക്കാർ വകുപ്പുകളും നഗരഭയും ഒക്കെ പരസ്പരം പഴിചാരുമ്പോൾ ദുരിതം ജനങ്ങൾക്കാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona