ചായക്കടയിലെ തര്‍ക്കം കൈവിട്ടു; കാസര്‍കോട് സ്വദേശിക്കെതിരെ മതനിന്ദയ്ക്ക് കേസ്
വിശ്വ ഹിന്ദു പരിഷത് പ്രവർത്തകന്റെ പരാതിയിലാണ് പൊലീസ് നടപടി. വെള്ളരിക്കുണ്ട് സ്വദേശി സാജൻ അബ്രഹാമിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കാസർകോട്: പശുവിനേയും ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ചെന്ന പരാതിയിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിശ്വ ഹിന്ദു പരിഷത് പ്രവർത്തകന്റെ പരാതിയിലാണ് പൊലീസ് നടപടി. വെള്ളരിക്കുണ്ട് സ്വദേശി സാജൻ അബ്രഹാമിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം ഓണിക്കുന്നിലെ ചായക്കടയിൽ വച്ച് വിഎച്ച്പി പ്രവർത്തകൻ ചന്ദ്രനും സാജനും തമ്മിൽ രാഷ്ട്രീയ ചർച്ച നടന്നിരുന്നു. ഇതിനിടെ പശുവിനെ ദൈവമായി കാണുന്ന നിങ്ങൾ അതിന്റെ പാലും കുടിക്കാൻ പാടില്ലെന്ന് സാജൻ പറഞ്ഞെന്നും പിന്നീട് ഹിന്ദു ദൈവങ്ങളെ നിന്ദിച്ച് സംസാരിച്ചെന്നുമാണ് ചന്ദ്രൻ ആരോപിക്കുന്നത്.
എന്നാൽ രാഷ്ട്രീയ ചർച്ചയാണ് നടന്നതെന്നും മത നിന്ദ നടത്തിയിട്ടില്ലെന്നും സാജൻ പറയുന്നു. ചന്ദ്രൻ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. മതനിന്ദാപരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കി.