യുവതിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട വനിതാ കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍  തീരുമാനിച്ചു. 

കൊച്ചി: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും തനിക്ക് സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി. വനിതാ കമ്മീഷന് മുന്നിലാണ് യുവതി ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയത്. ഇരുപത്തിയഞ്ച് വയസുകാരിയായ ഇവര്‍ക്ക് രണ്ട് വയസും ഒരു മാസവും പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളാണുള്ളത്. കൊച്ചിയില്‍ നടന്ന കമ്മീഷന്‍റെ അദാലത്തിലാണ് യുവതിയുടെ പരാതിയെത്തിയത്.

എന്നാല്‍ ഭാര്യയുടെ പരാതി ഭര്‍ത്താവ് നിഷേധിച്ചു. യുവതിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട വനിതാ കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി പ്രതികരിച്ചു.

സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ. ഷിജി ശിവജി പറഞ്ഞു. കമ്മിഷന്‍ രണ്ട് ദിവസമായി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു. നൂറ് കണക്കിന് പരാതികളാണ് കമ്മീഷനു മുന്നിലെത്തിയത്.