തിരുവനന്തപുരം വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ രോഗികളുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. രോഗികളുമായി തർക്കത്തിലായ ഡോക്ടറെ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തിരുവനന്തപുരം: മദ്യലഹരിയിൽ ആശുപത്രിയിലെത്തിയെന്ന രോഗികളുടെ പരാതിയെ തുടർന്ന് ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടർ ജിത്തുവിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ തർക്കത്തിലായി. തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളറട പൊലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു. പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഒരാഴ്ച മുന്‍പും സമാനമായ രീതിയില്‍ ഡോക്ടര്‍ മദ്യപിച്ചെത്തി രാത്രി ചികിത്സയ്ക്ക് എത്തിയ രോഗികളോട് മോശമായി പെരുമാറിയതായി രോഗികളും പരിസരവാസികളും പറയുന്നു. രക്തം പരിശോധിച്ചതിന്‍റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും തുടർനടപടികൾ ഇതിന് ശേഷമേയുണ്ടാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. രക്തത്തിലെ മദ്യത്തിന്‍റെ അളവ് സ്ഥിരീകരിച്ചാൽ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.
