കിടക്കാൻ എസി മുറി; ഒരു കുളിയ്ക്ക് ചെലവ് നാലായിരം
ബ്രസീലിൽ നിന്നെത്തിയ ഫോക്സ് ടെറിയർ, ഐറിഷ് സെറ്റർ, ഫുട്ബോൾ താരം മെസ്സിയുടെ ഇഷ്ടതാരമായ ഫ്രഞ്ച് മാസ്റ്റിഫ്. എല്ലാവരും ശ്വാനപ്രദർശനത്തിലെ താരങ്ങളാണ്. ഒന്ന് കാണാനും ഒപ്പം ഫോട്ടോയെടുക്കാനും ആളുകൾ ക്യൂവിലാണ്.
തൃശ്ശൂർ: ഉടലോളം നീളത്തിൽ നീണ്ട് വളർന്നു കിടക്കുന്ന സിൽക്ക് രോമങ്ങളുള്ള അഫ്ഗാൻ ഹൗണ്ട്, ബെംഗലൂരുവിലെ അഗ്രാനി കെന്നസിൽ നിന്നാണ് എത്തിയത്. മൂന്ന് വിദേശ പരിശീലകർ കൂടി ഒപ്പമുണ്ട്. കിടക്കാൻ എയർ കണ്ടീഷൻ മുറി, മുടി ചീകാൻ മാത്രം ഹെയർ ഡ്രസ്സർ, ഓരോ കുളിക്കും ചിലവാകുന്നത് നാലായിരം രൂപയുടെ സോപ്പും ഷാംപൂവും.
തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളേജിൽ നടക്കുന്ന ശ്വാനപ്രദർശനത്തിലെ താരങ്ങൾ വിദേശികളായ ശ്വാനനന്മാരാണ്. അഫ്ഗാൻ ഹൗണ്ട്, ഇംഗ്ലീഷ് സ്പ്രിംഗർ തുടങ്ങിയ വിദേശികൾക്ക് ആരാധകരും ഏറെയാണ്. ഇവർക്കായി ഒരുക്കിയ സൗകര്യങ്ങൾ കണ്ട് അമ്പരക്കുകയാണ് പ്രദർശനം കാണാൻ എത്തിയവർ.
ബ്രസീലിൽ നിന്നെത്തിയ ഫോക്സ് ടെറിയർ, ഐറിഷ് സെറ്റർ , ഫുട്ബോൾ താരം മെസ്സിയുടെ ഇഷ്ടതാരമായ ഫ്രഞ്ച് മാസ്റ്റിഫ് തുടങ്ങി പ്രദർശനത്തിനെത്തിയവരാരും ചില്ലറക്കാരല്ല. ഒന്ന് കാണാനും ഒപ്പം ഫോട്ടോയെടുക്കാനും ആളുകൾ ഏറെ. ഇരുപതോളം വിദേശയിനങ്ങളും രാജപാളയം ഉൾപ്പെടെ പത്തോളം ഇന്ത്യൻ ഇനങ്ങളുമാണ് പ്രദർശനത്തിനുള്ളത്. രാജ്യത്തെ 20 റാങ്കിംഗ് പ്രദർശനങ്ങളിൽ ഒന്നാണ് തൃശ്ശൂരിലേത്.