പക്ഷികൾക്കും മൃഗങ്ങൾക്കും ഉപ്പുകലരാത്ത ശുദ്ധജലം ലഭ്യമാക്കുകയാണ് ബീച്ചിൽ
തൃശൂർ: കടുത്ത വേനലിൽ ദാഹമകറ്റാൻ പ്രയാസപ്പെടുന്ന മിണ്ടാപ്രാണികളെ ചേർത്ത് പിടിച്ച് ഒരുപറ്റം മനുഷ്യർ. പക്ഷികൾ, പറവകൾ, മൃഗങ്ങൾ എന്നിവക്ക് ഉപ്പുകലരാത്ത ശുദ്ധജലം ലഭ്യമാക്കുകയാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ. പൂഴി മണലിൽ കുഴികൾ തീർത്താണ് വെള്ളം കരുതിവെയ്ക്കുന്നത്.
കടലിൽ ഉപ്പുവെള്ളമാണെങ്കിലും കടലിനോട് ചേർന്ന് കിടക്കുന്ന മണലിൽ ചെറിയ കുഴികൾ തീർത്താൽ അവിടെ ഉപ്പില്ലാത്ത ശുദ്ധ ജലം ലഭിക്കുമെന്നതാണ് ഇവിടത്തെ സവിശേഷത. ഇങ്ങനെ വിവിധയിടങ്ങളിൽ കുഴികൾ തീർത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും കുടിനീർ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. പ്രഭാതത്തിൽ വ്യായാമത്തിനും നടത്തത്തിനുമായി ഇവിടെയെത്തുന്ന ഒരുപറ്റം ആളുകൾ മുൻകൈയ്യെടുത്താണ് ഇതിന് തുടക്കം കുറിച്ചത്.
പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി, ദേവദാസ് ബ്ലാങ്ങാട്, ഷാജി ചീരാടത്ത്, ഷാജഹാൻ, അബ്ദുൽ സലാം, കെ മനോജ് എന്നിവർ നേതൃത്വം നൽകി.
