മലപ്പുറത്ത് കാർ ആക്‌സസറിസ് ഷോപ്പിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ.  

മലപ്പുറം: ചട്ടിപ്പറമ്പ് കോട്ടക്കല്‍ റോഡിലുള്ള കാര്‍ ആക്‌സസറിസ് ഷോപ്പിന്റെ മറവില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. പാങ്ങ് ചെന്നനപറമ്പ് സ്വദേശി കൊട്ടാരപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (28), കടുങ്ങപുരം പറവക്കല്‍ സ്വദേശി മുടക്കയില്‍ വീട്ടില്‍ മനേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഡാന്‍സാഫ് ടീമും മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. വിഷ്ണുവിന്റെ നേതൃത്വത്തില്‍ മലപ്പുറം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ ആക്‌സസറീസ് കടയുടെ മുകളില്‍ പ്രത്യേകം തയാറാക്കിയ ഗ്ലാസ് ഫ്യൂമുകളും ഗ്യാസ് ലൈറ്ററുകളും പ്രത്യേകം ഇരിപ്പടമടക്കമുള്ള സൗകര്യം ചെയ്തു കൊടുത്തായിരുന്നു ഇവരുടെ ലഹരി വില്‍പന. ഡിവൈ.എസ്.പിക്ക് പുറമെ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. ഹരീഷ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, രജീഷ് കൊളപ്പുറം, ദിലീപ്, ഡന്‍ സാഫ് അംഗങ്ങളായ ഐ.കെ. ദിനേഷ്, ആര്‍. രഞ്ജിത്ത്, പി. സലീം, കെ.കെ. ജസീര്‍, പി.വി. ബിജു എ ന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മയക്കുമരുന്ന് വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയിൽ 

സുൽത്താൻ ബത്തേരിയിൽ മയക്കുമരുന്ന് വിഴുങ്ങി വിധഗ്ദ്ധമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ബസ് യാത്രികനായ യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. കവറടക്കം 64 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പരപ്പന്‍ പൊയില്‍ തെക്കേ പുരയില്‍ വീട്ടില്‍ സനീഷ് കുമാര്‍ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയത്. എന്നാല്‍ മയക്കുമരുന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ സനീഷ്‌കുമാറിനെ ബത്തേരി നഗരത്തിലെ ആശുപത്രിയിലെത്തിച്ച് സ്‌കാന്‍ ചെയ്യുകയായിരുന്നു.