കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സെലീന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആര്യനാട്: തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ആര്യനാട് പുതുകുളങ്ങര സ്വദേശി ഹക്കീം ആണ് ആര്യനാട് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 9 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ ഹക്കീം ഭാര്യ സെലീനയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മർദ്ദനത്തിൽ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സെലീന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സെലീനയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ സെലീനയുടെ ബന്ധുക്കൾ ഹക്കീമിനെതിരെ ആര്യനാട് പൊലീസിൽ പരാതി നൽകി. പരാതി നൽകിയതോടെ ഒളിവിൽ പോയ ഹക്കീമിനായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

മുമ്പും പലതവണ മദ്യ ലഹരിയിൽ പ്രതി സെലീനയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരെ മദ്യപിച്ച് അസഭ്യം വിളിച്ചതിനടക്കം പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഹക്കീമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുമെന്ന് ആര്യനാട് പൊലീസ് അറിച്ചു.

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ | Trivandrum