ജാമ്യ വ്യവസ്ഥ ലംഘിച്ച് പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാണിച്ച കാളികാവ് സ്വദേശിയായ യുവാവിനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ പോലീസുകാരെ അസഭ്യം പറഞ്ഞ ഇയാൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും. 

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ സ്റ്റേഷനിലെത്തിയാണ് പൊലീസുകാരെ അസഭ്യം പറഞ്ഞത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി വിഷ്ണു ഒപ്പിടേണ്ടതുണ്ട്. എന്നാൽ, തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് വിഷ്ണു ഫോണിലൂടെ പൊലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തി ഒപ്പിടണമെന്ന് പൊലീസ് കർശനമായി പറഞ്ഞതോടെ ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഫോൺ വിളിച്ചതിന് പിന്നാലെ പുലർച്ചയോടെ മദ്യലഹരിയിൽ വിഷ്ണു വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പൊലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.