നെന്മാറ എലവഞ്ചേരി ചാരായ വാറ്റ് കേന്ദ്രത്തിലെ റെയ്ഡ്; വിശദീകരണവുമായി ഡിവൈഎഫ്ഐ
പ്രതി ഉണ്ണി ലാലിന് സംഘടനയുമായി നിലവിൽ ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം വിശദീകരിച്ചു. മൂന്ന് മാസം മുമ്പ് ഇയാളെ സംഘടനാ ചുമതലയിൽ നിന്ന് നീക്കിയിരുന്നുവെന്നും ഡിവൈഎഫ്ഐ.
പാലക്കാട്: നെന്മാറ എലവഞ്ചേരി ചാരായ വാറ്റ് കേന്ദ്രത്തിലെ റെയ്ഡില്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ. പ്രതി ഉണ്ണി ലാലിന് സംഘടനയുമായി നിലവിൽ ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം വിശദീകരിച്ചു. മൂന്ന് മാസം മുമ്പ് ഇയാളെ സംഘടനാ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. സംഘടനാ വിരുദ്ധമായ നടപടിയുണ്ടായതിൻ്റെ ഭാഗമായാണ് മാറ്റി നിർത്തിയത്. തെരഞ്ഞെടുപ്പ് രംഗത്തും ഇയാൾ സജീവമായിരുന്നില്ല. നിലവിൽ ഒരു ബന്ധവും ഡിവൈഎഫ്ഐയുമായി ഉണ്ണി ലാലിന് ഇല്ലെന്ന് നേതാക്കൾ വിശദീകരിച്ചു.
പോത്തിനെ വളർത്തുന്ന തെങ്ങിൻ തോപ്പിലെ ഒറ്റമുറി വീട്ടിലായിരുന്നു വാറ്റ് കേന്ദ്രം. ഇവിടെ നിന്ന് വാറ്റ് സാമഗ്രികളും 15 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും എക്സൈസ് പിടികൂടിയിട്ടുണ്ട്. പരിസരവാസികളുടെ പരാതിയെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി നടത്തിയ തെരച്ചിലിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. സ്ഥലമുടമ പടിഞ്ഞാറപ്പടി വീട്ടിൽ ഉണ്ണിലാലിനെതിരെ എക്സൈസ് കേസെടുത്തു.