പുഴയില്‍ ചാടിയ വയോധികയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
പ്രതിഷേധ സംഗമത്തിനായി ഒത്തുചേർന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൾ സംഭവമറിഞ്ഞ് ഓടിയെത്തി പുഴയിലിറങ്ങി സ്ത്രീയെ കരക്കെത്തിക്കുകയായിരുന്നു.
കോഴിക്കോട്: താമരശ്ശേരിയില്‍ പുഴയിൽ ചാടിയ സ്ത്രീയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കൽപ്പറ്റ സ്വദേശിനിയായ ഭവാനിയാണ് പുഴയിൽ ചാടിയത്. താമരശ്ശേരി അണ്ടോണ പുഴയില്‍ ഒരു സ്ത്രീ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് ആദ്യം കണ്ടത് പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ്.
സ്ത്രീകൾ വിവരം അറിയിച്ചതിനെ തുടർന്ന് അണ്ടോണ അങ്ങാടിയിൽ പ്രതിഷേധ സംഗമത്തിനായി ഒത്തുചേർന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൾ ഓടിയെത്തി പുഴയിലിറങ്ങി സ്ത്രീയെ കരക്കെത്തിക്കുകയായിരുന്നു. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഭവാനി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ പുഴയില്‍ ചാടിയതിന് കാരണം വ്യക്തമല്ല. ഇവരുടെ മകളുടെ വീട് കാരാടി അരീക്കലാണ്. ഡി.വൈ.എഫ് ഐ പ്രവർത്തകരായ കെ.കെ.ഷെമീർ, സാലി, സാബിത്തലി, എന്നിവരാണ് പുഴയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്, ഇവരോടൊപ്പം രൂപേഷ്, ജലീൽ, ടി.എം സാബിത്ത് എന്നിവരും സഹായത്തിനായി എത്തി.