പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഡിവൈഎഫ്‌ഐ നേതാവ് മുങ്ങിമരിച്ചു
ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ കല്ലടുക്ക മണിയിലനിൽ ശനിയാഴ‌്ച വൈകിട്ട‌് ആറരയോടെയാണ‌് സംഭവം. ഡിവൈഎഫ്ഐ നേതാവ് അജിത്കുമാർ 16 വയസുകാരൻ മനീഷ് എന്നിവരാണ് മുങ്ങിമരിച്ചത്
കാസർകോട്: കർണാടകയിൽ വിവാഹത്തിന‌് പോയ ബാലസംഘം പ്രവർത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ‌്ഐ നേതാവും പുഴയിൽ മുങ്ങി മരിച്ചു. ഡിവൈഎഫ‌്ഐ കുമ്പള മേഖലാ സെക്രട്ടറിയും കോയിപ്പാടി സ്വദേശിയുമായ അജിത്ത‌്കുമാർ (37), കുമ്പള നായിക്കാപ്പ‌് മുളിയടുക്കയിലെ മണികണ‌്ഠന്‍റെ മകൻ മനീഷ‌് (16)എന്നിവരാണ‌് മരിച്ചത‌്.
ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ കല്ലടുക്ക മണിയിലനിൽ ശനിയാഴ‌്ച വൈകിട്ട‌് ആറരയോടെയാണ‌് സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടയിൽ പുഴയിൽ മുങ്ങിയ ബാലസംഘം പ്രവർത്തകരായ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ‌് അജിത്ത‌് മരിച്ചത‌്. നാട്ടുകാർ മൂവരെയും തുമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്ത‌്കുമാറും മനീഷും മരണപ്പെടുകയായായിരുന്നു. യക്ഷിത‌് (13) ആശുപത്രിയിൽ ചികിത്സയിലാണ‌്.