ഡിവൈഎഫ്ഐ പ്രതിഷേധം; മുക്കം ബാങ്കിലെ പരീക്ഷ റദ്ദ് ചെയ്തു
മുക്കം സഹകരണ ബാങ്കിൽ രജിഷ്ട്രാറുടെ ഉത്തരവ് ലംഘിച്ച് അനധികൃതമായി നടത്താൻ ശ്രമിച്ച നിയമന പരീക്ഷ റദ്ദ് ചെയ്തു.
കോഴിക്കോട്: മുക്കം സഹകരണ ബാങ്കിൽ രജിഷ്ട്രാറുടെ ഉത്തരവ് ലംഘിച്ച് അനധികൃതമായി നടത്താൻ ശ്രമിച്ച നിയമന പരീക്ഷ റദ്ദ് ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃതത്തിൽ നടന്ന ബഹുജന സമരത്തെ തുടർന്നാണ് നടപടി.
മുക്കം ബാങ്കിൽ കാലങ്ങളായി നടക്കുന്ന അഴിമതിയും തട്ടിപ്പും വിവിധങ്ങളായ പരാതികൾ ഉയർന്നതിനെ തുടർന്ന് ഉന്നത തല അന്വേഷണം നടക്കുകയാണ്. ഓരോ നിയമനത്തിനും ലക്ഷങ്ങൾ ആണ് ഭരണ സമിതി കോഴ ആയി വാങ്ങുന്നതെന്നായിരുന്നു ആരോപണം.
ഇന്ന് നടത്താൻ ശ്രമിച്ച നിയമന പരീക്ഷ തസ്തികകളിലേക്ക് മുൻകൂട്ടി പണം വാങ്ങി ആളുകളെ നിയമിക്കാൻ തീരുമാനിച്ചതും അത് യുഡിഎഫ് നേതാക്കന്മാർ തന്നെ പരാതിയായി ഉന്നയിച്ചതുമായിരുന്നു. ഇങ്ങനെ ഉദ്യോഗാർഥികളെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് ഇ അരുൺ, ജാഫർ ഷെരീഫ്, സുജിൻ ദാസ്, അഖിൽ പി.പി, എന്നിവർ സംസാരിച്ചു.