പ്രതികൾ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വർണ്ണം ഇസഹാഖ് ക്യാരിയറുമായി ചേർന്ന് തട്ടിയെടുത്തെന്നും സ്വർണ്ണം ഉരുക്കിവിറ്റ് പണം വാങ്ങിയെന്നും പണം പ്രതികൾക്ക് തിരികെ നൽകാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറ‌ഞ്ഞു

കോഴിക്കോട്: പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പൊലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു. പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടിൽ നിന്നാണ് പരപ്പനങ്ങാടി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ പാർപ്പിച്ചതും ഈ റിസോർട്ടിൽ തന്നെയായിരുന്നു. നിരവധി മാരകായുധങ്ങളും പൊലീസ് കണ്ടെത്തി.

മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായ പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയ പറമ്പ് വലിയ പീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശേരി തച്ചം പൊയിൽ പുത്തൻ തെരുവിൽ ഷാഹിദ് (36) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വിവാഹിതന്‍റെ 'വിവാഹ വാഗ്ദാനം' നിരസിച്ചു; ഇരുപത്തിരണ്ടുകാരിയെ പട്ടാപ്പകൽ തീ കൊളുത്തി കൊന്നു, പ്രതി ഒളിവിൽ

താനൂർ താഹാ ബീച്ച് കോളിക്കലകത്ത് അബ്ദുൾ ഖാദറിന്‍റെ മകൻ ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വെച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം ടൊയോട്ട ഫോർച്യുണർ കാറിൽ നാട്ടുകാരെ വാൾ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണവുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലിൽ പാർപ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്‍റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

പ്രതികൾ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വർണ്ണം ഇസഹാഖ് ക്യാരിയറുമായി ചേർന്ന് തട്ടിയെടുത്തെന്നും സ്വർണ്ണം ഉരുക്കിവിറ്റു പണം വാങ്ങിയെന്നും പണം പ്രതികൾക്ക് തിരികെ നൽകാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട ഇസ്ഹാഖ് സ്വർണക്കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയും താനൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിലുള്ളയായുമാണ്. പരപ്പനങ്ങാടി പൊലീസ് മോചിപ്പിച്ചു കൊണ്ടുവന്ന ഇസ്ഹാഖ് പയ്യോളി പൊലീസ് സ്റ്റേഷനിലെ കവർച്ച കേസിലും പ്രതിയാണ്. ഇസ്ഹാഖിനെ പയ്യോളി കേസിൽ റിമാൻഡ് ചെയ്തു.

പരപ്പനങ്ങാടി എസ് ഐ നവീൻ ഷാജ്, പരമേശ്വരൻ, പൊലീസുകാരായ അനിൽ, മുജീബ്, രഞ്ചിത്ത്, ഡാൻസാഫ് ടീമംഗങ്ങളായ വിപിൻ, അഭിമന്യു, ആൽബിൻ, ജിനേഷ്, സബറുദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.