സ്വകാര്യ ബസിന്റെ മത്സരയോട്ടം; നട്ടെല്ല് തകർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഒരു മാസത്തെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വഷളകുകയായിരുന്നു.
ചാരുംമൂട്: കെപി റോഡിൽ സ്വകാര്യബസിന്റെ മത്സരയോട്ടത്തിൽ നട്ടെല്ല് തകർന്ന് ചികിത്സയിലായിരുന്ന യാത്രക്കാരനായ വയോധികൻ മരിച്ചു. നൂറനാട് എരുമക്കുഴി സരസ്വതിയിൽ ശിവശങ്കരക്കുറുപ്പ്(75) ആണ് മരിച്ചത്. ജൂൺ 24-നാണ് അപകടമുണ്ടായത്. കായംകുളം - അടൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന അനീഷാമോൾ ബസിലെ യാത്രക്കാരനായിരുന്നു ശിവശങ്കരക്കുറുപ്പ്. അമിത വേഗതയിൽ പോയ ബസ് ഹമ്പ് കടക്കുന്നതിനിടയിൽ പിൻ സീറ്റിൽ ഇരുന്ന ഇദ്ദേഹം തെറിച്ച് ബസിനുള്ളിലേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ ഇദ്ദേഹത്തെ സംഭവസ്ഥലത്തിറക്കിയ ശേഷം ബസ് യാത്ര തുടർന്നു. നിലവിളി കേട്ടെത്തിയ വഴിവാണിഭക്കാരും, ഇതു വഴി വന്ന യാത്രക്കാരും ചേർന്ന് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പന്തളത്തുള്ള ആശുപത്രിയിലും എത്തിച്ചു. ഒരു മാസത്തെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വഷളകുകയായിരുന്നു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.