തിരുവനന്തപുരം വിതുരയിൽ വീണ്ടും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ഒരു പുരയിടത്തിലെ കൽക്കെട്ടിൽ ഒളിച്ച പാമ്പിനെ, വനംവകുപ്പ് ഉദ്യോഗസ്ഥർ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പിടികൂടിയത്. പത്തടിയിലധികം നീളവും 45 കിലോയോളം ഭാരവുമുണ്ട്.
തിരുവനന്തപുരം: വിതുര ഭാഗത്ത് നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. വിതുര സ്വദേശിയായ സുജിത്തിന്‍റെ വസ്തുവിലാണ് ഭീമൻപാമ്പിനെ കണ്ടത്. വസ്തു വൃത്തിയാക്കുന്നതടക്കം ജോലി ചെയ്യുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ ജോലിക്കാർ പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോൾ കൽക്കെട്ടിൽ കയറി ഒളിച്ച നിലയിലായിരുന്നു പാമ്പ്. പിന്നാലെ ഹിറ്റാച്ചി എത്തിച്ച് മണ്ണ് മാന്തിമാറ്റി കൽക്കെട്ടിനിടയിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു
പരുത്തിപ്പള്ളി ആർആർടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ജി എസ് റോഷ്നിയുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പത്തടിയിലധികം നീളവും 45 കിലോയോളം ഭാരം ഉള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞയാഴ്ചയും വിതുരയ്ക്ക് സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
