ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചെന്നും എന്നാൽ വീണ്ടും എത്തിയപ്പോൾ പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ലെന്നുമാണ് ശാരദയുടെ ആരോപണം. വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി പറയുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൽമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ (79) ആണ് പരാതി നൽകിയത്.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അയൽവാസി കടമായി വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ആയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി പരിഗണനയിലാണ്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചെന്നും എന്നാൽ വീണ്ടും എത്തിയപ്പോൾ പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ലെന്നുമാണ് ശാരദയുടെ ആരോപണം. വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി പറയുന്നു.

മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് അറിയിച്ചതോടെ അഞ്ച് വനിതാ പൊലീസുകാരും മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി ഉയർത്തി പൊലീസ് ജീപ്പിലേക്ക് മാറ്റിയെന്നാണ് ശാരദയുടെ പരാതി. ഇതിനിടെ മുഖം ഇടിച്ചു വീഴുകയും ചെയ്തെന്ന് ശാരദ പറഞ്ഞു. കൈകൾക്കും കാലുകൾക്കും മുഖത്തും പരിക്കേറ്റതായി ആരോപണമുണ്ട്. മണിക്കൂറുകൾക്ക് ശേഷമാണ് തന്നെ പുറത്തുവിട്ടതെന്നും ഇതിനിടെ പൊലീസുകാർ അനുനയശ്രമം നടത്തി പണം വാഗ്ദാനം ചെയ്തതായും പരായിലുണ്ട്.

വർക്കല താലൂക്ക് ആശുപത്രിയിലാണ് ശാരദ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ മുഖേന പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയ ഇവർ വീണ്ടും കാണണമെന്നു പറഞ്ഞ് സെക്രട്ടേറിയറ്റിലെത്തി ബഹളമുണ്ടാക്കുകയും പൊലീസുകാരോട് തട്ടിക്കയറുകയും ചെയ്തതോടെ ഇവരെ വിളിച്ചുകൊണ്ടു വന്നതാണെന്ന് പൊലീസ് പറയുന്നു. പ്രായമായ അമ്മമാർ തങ്ങൾക്കുമുണ്ടെന്നും ഒരു തരത്തിലും അതിക്രമം ഉണ്ടായിട്ടില്ലെന്നും പൊലീസുകാർ പറയുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം ഇവരുടെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ ആരോഗ്യ പ്രശ്നമൊന്നുമില്ലന്ന് പറഞ്ഞതിനാൽ പൊലീസ് സഹായത്തിൽ വീട്ടിലെത്തിച്ചെന്നും യാത്രാക്കൂലി ഉൾപ്പടെ നൽകിയാണ് വിട്ടതെന്നും പൊലീസുകാർ പറയുന്നു.