മൂടൽമഞ്ഞ് കാരണം കാട്ടാനയെ കണ്ടില്ല; തുമ്പിക്കയ്യില്‍ ചുറ്റിയെറിഞ്ഞു; യുവാവിന് പരിക്ക്
കാട്ടാനയുമായി കൂട്ടി ഇടിച്ചതോടെ യുവാവിനെ കാട്ടാന ചുഴറ്റിയെടുത്ത് തേയിലക്കാട്ടിലേക്ക് എറിയുകയായിരുന്നു. കലി പൂണ്ട ആന സമീപത്തെ തേയിലച്ചെടികൾക്കിടയില്‍ തുമ്പികൈ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇടുക്കി: കനത്ത മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് കാട്ടാനയുമായി കൂട്ടിയിടിച്ച് ഇടുക്കിയില്‍ യുവാവിന് പരിക്കേറ്റു. കൂട്ടിയിടിച്ചതിനെ തുടർന്ന് കാട്ടാന ഇയാളെ തുമ്പിക്കൈക്ക് ചുറ്റിയെറിഞ്ഞു. മൂന്നാർ നടയാർ സൌത്ത് ഡിവിഷനിലെ സുമിത്ത് കുമാറിനാണ് പരുക്കേറ്റത്.
മൂന്നാറിൽ നിന്നും രാത്രി ഓട്ടോറിക്ഷയിലെത്തി തേയിലത്തോട്ടത്തിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു സുമിത് കുമാർ. കനത്ത മൂടൽ മഞ്ഞ് കാരണം വഴിയിൽ കാട്ടാന നിന്നത് സുമിത് കുമാർ അറിഞ്ഞില്ല. കാട്ടാനയുമായി കൂട്ടി ഇടിച്ചതോടെ യുവാവിനെ കാട്ടാന ചുഴറ്റിയെടുത്ത് തേയിലക്കാട്ടിലേക്ക് എറിയുകയായിരുന്നു. കലി പൂണ്ട ആന സമീപത്തെ തേയിലച്ചെടികൾക്കിടയില്‍ തുമ്പികൈ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Also Read: വീട്ടുമുറ്റത്ത് കാട്ടാന; ഓടിക്കാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചു, കർഷകന് പരിക്ക്
ശബ്ദം കെട്ട് ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചതോടെ നാട്ടുകാരെത്തി ബഹളം വെച്ചതോടെയാണ് ആന കാടുകയറിയത്. ആന എടുത്തെറിഞ്ഞതിനെ തുടർന്ന് കാലൊടിഞ്ഞ സുമിത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്. പ്രശ്‌നത്തില്‍ വനപാലകര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വീടിന് സമീപം കാട്ടാനക്കൂട്ടം, പുറത്തിറങ്ങാന്‍ കഴിയാതെ തൊഴിലാളികള്‍
മൂന്നാറിലും സമീപപ്രദേശങ്ങളിലും കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം നടയാര്‍ സൗത്ത് ഡിവിഷനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സമാനമായ അവസ്ഥയാണ് വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും.
മാട്ടുപ്പെട്ടി ഇന്റോസീസില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകള്‍ കോട്ടേഴ്‌സില്‍ നിന്ന് തൊഴിലാളികളെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇതുമൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുന്നതിനോ കഴിയുന്നില്ല. വനപാലകരെ സംഭവം അറിയിച്ചെങ്കിലും അവര്‍ എത്തുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഒറ്റതിരിഞ്ഞെത്തിയ കാട്ടാന വെയിന്റിംങ്ങ് ഷെഡ്ിന് സമീപത്തെ വ്യാപാരസ്ഥാപനം നശിപ്പിച്ചു. മൂന്നാമത്തെ പ്രാവശ്യമാണ് വിനോദിന്റെ കട കാട്ടാനകള്‍ തകര്‍ക്കുന്നത്.