മെയ് പത്തിനാണ് നിലമ്പൂര്‍ ഐടിഡിപി ഓഫീസിന് മുന്നില്‍ പതിനെട്ട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ സമരം ആരംഭിച്ചത്. ഇതില്‍ ഒരു തുണ്ട് ഭൂമി സ്വന്തമായിട്ടില്ലാത്ത കുടുംബങ്ങളും ഉള്‍പ്പെടും. രണ്ട് സ്ത്രീകള്‍ വീതം അനിശ്ചിതകാല നിരാഹാര സമരവും നടത്തുന്നുണ്ട്
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ഭൂമി ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങളുടെ അനിശ്ചിതകാല സമരം അമ്പതാം ദിവസത്തില്‍. പെരുമഴയത്തും ഐടിഡിപി ഓഫീസിന് മുന്നില്‍ ഷെഡ് കെട്ടിയുള്ള സ്ത്രീകളുടെയും പ്രായമായവരുടേയും രാപ്പകല്‍ സമരം ദയനീയ കാഴ്ചയാണ്. ഉദ്യോഗസ്ഥ തലത്തില്‍ പല ചര്‍ച്ചകള്‍ നടന്നിട്ടും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല.
മെയ് പത്തിനാണ് നിലമ്പൂര്‍ ഐടിഡിപി ഓഫീസിന് മുന്നില്‍ പതിനെട്ട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ സമരം ആരംഭിച്ചത്. ഇതില്‍ ഒരു തുണ്ട് ഭൂമി സ്വന്തമായിട്ടില്ലാത്ത കുടുംബങ്ങളും ഉള്‍പ്പെടും. രണ്ട് സ്ത്രീകള്‍ വീതം അനിശ്ചിതകാല നിരാഹാര സമരവും നടത്തുന്നുണ്ട്. ഇവരെ പല തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓരോ കുടുംബത്തിനും 40 സെന്റ് വരെ കൊടുക്കുന്നത് പരിശോധിക്കാമെന്നാണ് ചര്‍ച്ചയില്‍ ജില്ലാ ഭരണകൂടം അറിയിച്ചത്. അമ്പത് സെന്റെങ്കിലും നല്‍കണമെന്ന ഉറപ്പ് ലഭിക്കാതെ പിന്‍മാറില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു.
സര്‍ക്കാര്‍ കണക്ക് പ്രകാരം നിലമ്പൂരില്‍ 663 ഭൂരഹിത ആദിവാസി കുടുംബങ്ങളാണുള്ളത്. ഭൂമി ലഭിക്കാന്‍ അപേക്ഷ നല്‍കിയത് 1700 പേരാണ്. എന്നാല്‍ ഇവര്‍ക്കായി കണ്ടെത്തിയതാകട്ടെ 264 ഏക്കര്‍ മാത്രമാണ്. അതേസമയം ഭൂരഹിതര്‍ക്ക് സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നെന്നാണ് റവന്യൂവകുപ്പിന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

