പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ യുവാവും യുവതിയും പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിൻ മണ്ഡൽ (26), സബികുന്നഹാർ ഖാത്തൂൺ (30) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ: പൂപ്പാനിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 9.219 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേരെ പെരുമ്പാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിൻ മണ്ഡൽ (26), സബികുന്നഹാർ ഖാത്തൂൺ (30) എന്നിവരാണ് പിടിയിലായത്.

സാഹിൻ മണ്ഡലിന്റെ സുഹൃത്തിന്റെ ഭാര്യയാണ് സബികുന്നഹാർ ഖാത്തൂൺ. ഇരുവരും പശ്ചിമ ബംഗാളിലെ അയൽവാസികളാണ്. മൂന്നാഴ്ച മുൻപാണ് ഇവർ പൂപ്പാനിയിൽ വാടക വീടെടുത്ത് താമസം ആരംഭിച്ചത്.

എട്ട് വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്ന ഇവർ വീടുകൾ മാറിമാറി താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് അറിയിച്ചു. സാഹിൻ മണ്ഡലിനെതിരെ മുമ്പും കഞ്ചാവ് കേസുള്ളതായും അധികൃതർ വ്യക്തമാക്കി. 

എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.