നെടുമങ്ങാട് അനധികൃതമായി വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയ പുലിപ്പാറ സ്വദേശി അനന്തകുമാർ എക്സൈസ് പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയുടെ പാൻ മസാലയും 28 കുപ്പി മദ്യവും പിടിച്ചെടുത്തു. 

തിരുവനന്തപുരം: നെടുമങ്ങാടും പരിസരത്തും നിരോധിത പുകയില ഉൽപ്പനങ്ങളും വിദേശമദ്യവും അനധികൃതമായി വിൽപ്പന നടത്തിയ ആൾ എക്സൈസ് പിടിയിൽ. പുലിപ്പാറ ആലങ്കോട് അനന്ദ ഭവനത്തിൽ അനന്തകുമാർ (48) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 28 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം സൂക്ഷിച്ച് വില്പന നടത്താൻ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടറും പിടിച്ചെടുത്തു.

കൂടാതെ, വീട്ടിൽ നടത്തിയ പരിശോധനയിൽ‌ ഒരു ലക്ഷം രൂപ വില വരുന്ന പാൻ മസാലയും മദ്യവിൽപനയിലൂടെ ലഭിച്ച 65000 രൂപയും പിടികൂടി. നെടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ മദ്യം ഉൾപ്പെടെ ലഹരി പദാർത്ഥങ്ങൾ വൻ തോതിൽ വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. നെടുമങ്ങാട് എക്സൈസ് സി.ഐ. കെ.ആർ അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ആണ് ചില്ലറ വിൽപ്പന നടത്തിയിരുന്ന ഇയാളെ പിടികൂടാനായത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.