നാല് വര്‍ഷം ജനങ്ങളെ പറ്റിച്ച് ചികിത്സ; ഒടുവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍
അക്യുപങ്ഞ്ചർ ചികിൽസയിലുള്ള അറിവ് ഉപയോഗിച്ചാണ് അലോപ്പതി ചികിത്സകനായി പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
വള്ളിക്കുന്നം: ആലുപ്പുഴയില്‍ വള്ളിക്കുന്നത്തിനടുത്ത് കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. നെല്ലിമൂട് ജങ്ഷന് സമീപം തയ്യിൽവീട്ടിൽ വാടകക്ക് താമസിച്ചിരുന്ന തൃശൂർ ചാവക്കാട് സ്വദേശി രാജ്കുമാറാണ് (60) പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
അക്യുപങ്ഞ്ചർ ചികിൽസയിലുള്ള അറിവ് ഉപയോഗിച്ചാണ് അലോപ്പതി ചികിത്സകനായി പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. രാജ്കുമാറിന്‍റെ കൈവശമുണ്ടായിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് പൊലീസിന്‍റെ സംയയം. എം. ബി. ബി. എസ്, എം.ഡി ബിരുദങ്ങളാണ് ബോർഡിൽ പതിച്ചിരുന്നത്. ഇതോടൊപ്പമുള്ള രജിസ്റ്റർ നമ്പർ തിരുവനന്തപുരം സ്വദേശിയായ വനിതാ ഡോക്ടറുടേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നാല് വർഷം മുമ്പാണ് ഇയാൾ കറ്റാനം ജങ്ഷന് സമീപം ടി. എൻ ക്ലിനിക്ക് എന്ന പേരില്‍ ചികിത്സ ആരംഭിച്ചത്. അഞ്ച് മാസം മുമ്പ് മുതൽ വീട് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മെഡിക്കൽ ബിരുദം സംബന്ധിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇയാൾ നൽകിയത്.