മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയാണ് താൻ പിന്തുണച്ചതെന്ന് കെ മുരളീധരൻ വെളിപ്പെടുത്തി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല ക്യാബിനറ്റിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പിന്തുണച്ചത് ആരെയെന്ന് വെളിപ്പെടുത്തി കെ മുരളീധരൻ. വി ഡി സതീശനെയാണ് താൻ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെ മുരളീധരൻ പരിഹസിച്ചു. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ 102 സീറ്റ് യുഡിഎഫിന് കിട്ടി. പിണറായി പ്രതിപക്ഷ നേതാവാകുമ്പോൾ അടുത്ത തവണ യുഡിഎഫ് തൂത്തുവാരും. പിണറായി പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല ക്യാബിനറ്റിലേക്ക് വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മുരളീധരൻ പറഞ്ഞു. ചെന്നിത്തലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. പാണക്കാട് തലയിൽ മുണ്ടിട്ടു പോയവരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് എന്തായാലും നേരിട്ട് തന്നെയാണ് പാണക്കാട് പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആരൊക്കെ മന്ത്രിമാരാകും?
വി ഡി സതീശൻ മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും എന്നതിൽ ഔപചാരിക ചർച്ചകൾക്ക് ഇന്ന് തുടക്കം. യുഡിഎഫ് യോഗം തിരുവനന്തപുരത്ത് നടക്കും. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി പദം ലഭിക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റിൽ പിടിമുറുക്കാൻ കെസി പക്ഷം ശ്രമിക്കും. അതേസമയം അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. രണ്ട് മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദവുമായി കേരള കോൺഗ്രസും രംഗത്തുണ്ട്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്.


