ഇത് നൂറുകണക്കിന് കർഷകരെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. സമീപത്ത് പുതിയൊരു മാർക്കറ്റ് ആരംഭിക്കാൻ നീക്കമുണ്ടെങ്കിലും, പഴയതുപോലെയുള്ള കച്ചവടരീതികൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
തൃശൂർ: കേരളത്തിലെ പ്രശസ്തമായ പരമ്പരാഗത വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ പഴഞ്ഞി അടയ്ക്കാ മാർക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി. കെട്ടിട ഉടമ മാർക്കറ്റ് പ്രവർത്തനം അവസാനിപ്പിച്ചതോടെ ഏപ്രിൽ 1 മുതൽ ഇവിടെ കച്ചവടം നിലച്ചു. മാർക്കറ്റ് നിലനിർത്തുമെന്ന് കാട്ടകാമ്പാൽ പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പ് നടപ്പിലാകാത്തത് കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പഴഞ്ഞിയുടെ പെരുമയും പതനവും
തമിഴ്‌നാട്ടിൽ നിന്ന് പോലും വ്യാപാരികൾ എത്തിയിരുന്ന കേരളത്തിലെ ചുരുക്കം ചില പരമ്പരാഗത മാർക്കറ്റുകളിൽ ഒന്നായിരുന്നു ഇത്. പുലർച്ചെ ആരംഭിക്കുന്ന വ്യാപാരത്തിന് ആയിരക്കണക്കിന് തുലാം അടയ്ക്കയുമായി കാളവണ്ടികളും സൈക്കിളുകളും നിരനിരയായി എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. സർക്കാർ സ്ഥാപനമായ കാംകോയും പ്രമുഖ സ്വകാര്യ വ്യാപാരികളും ഈ മാർക്കറ്റിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. 45-ഓളം ചുമട്ടുതൊഴിലാളികളും നൂറുകണക്കിന് കർഷക കുടുംബങ്ങളും ഈ മാർക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ഉപജീവനം നടത്തിയിരുന്നത്.
സമീപപ്രദേശങ്ങളിൽ ആധുനിക മാർക്കറ്റുകൾ വന്നതോടെ പഴഞ്ഞിയിലേക്കുള്ള വരവ് കുറഞ്ഞു. നിലവിലെ കെട്ടിട ഉടമ കോട്ടോൽ ചേറുവിന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ ഇത്തവണ ലൈസൻസ് പുതുക്കിയില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കറിന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾ നടത്തിയത്. എന്നാൽ അത് ഫലം കാണാതെ പോയി.
പഴയ മാർക്കറ്റ് അടച്ചെങ്കിലും കർഷകർക്ക് നേരിയ പ്രതീക്ഷ നൽകിക്കൊണ്ട് 100 മീറ്റർ അകലെയുള്ള പഴയ പഴുക്ക അടയ്ക്കാ മാർക്കറ്റിൽ പുതിയ സൗകര്യങ്ങൾ ഒരുങ്ങുന്നുണ്ട്. വ്യാപാരിയായ ശാമുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വിഷുവിന് ശേഷം കൊട്ടടക്ക മാർക്കറ്റ് പ്രവർത്തനം ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. എന്നാൽ പഴയതുപോലെ സ്വതന്ത്രമായ ലേലം വിളിയും ജനാധിപത്യപരമായ കച്ചവട രീതിയും ഇവിടെ ഉണ്ടാകുമോ എന്ന കാര്യത്തിൽ കർഷകർക്ക് ആശങ്കയുണ്ട്.


