ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിലെ രീതിയിൽ തന്നെ പണം ഈടാക്കുന്നത് തുടരും. ഫാസ്റ്റാഗ് ഉണ്ടെങ്കിലും നിലവിലെ നിരക്കുകളിൽ മാറ്റം വരില്ല.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക. എന്നാൽ നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമുണ്ടാവില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യാത്രക്കാർക്ക് പാര്‍ക്കിങ് ഫീസ് അടയ്ക്കാനും രസീത് വാങ്ങാനും മറ്റും എന്‍ട്രി, എക്സിറ്റ് ഗേറ്റുകളിൽ ഏറെ സമയം കാത്തു നിൽക്കുന്നത് ഫാസ്ടാഗ് വരുന്നത്തോടെ ഒഴിവാകും. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളുടെ ഗേറ്റുകളിലും ഫാസ്ടാഗ് വാഹനങ്ങൾക്ക് പ്രത്യേക ലൈൻ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ മതിയായ ബാലൻസ് ഫാസ്ടാഗ് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിലെ രീതിയിൽ തന്നെ പണം ഈടാക്കുന്നത് തുടരും. 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിസംബര്‍ ഒന്ന് മുതൽ ഫാസ്റ്റാഗ് ആന്റ് സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം ആരംഭിച്ചിരുന്നു. പാര്‍ക്കിംഗ് സംവിധാനം മികച്ചതാക്കാന്‍ പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം(പിഎംഎസ്), പാര്‍ക്കിംഗ് ഗൈഡന്‍സ് സിസ്റ്റം(പിജിഎസ്) എന്നിവ ചേരുന്നതാണ് 'ഫാസ്റ്റാഗ് ആന്റ് സ്മാർട്ട്' സംവിധാനം. 'സ്മാർട്ട് പാർക്കിംഗ്' സംവിധാനത്തിൽ നാവിഗേഷൻ സൗകര്യങ്ങളും പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സിയാൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് യാത്രക്കാർക്ക് പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...