മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
ഏക മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം.
കോഴിക്കോട്: ഏക മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ബൈക്കിൽ കാറിടിച്ചാണ് പെരുമണ്ണ ഇരുമ്പുച്ചീടത്തിൽ സിയ്യാലി (76) മരിച്ചത്. മകളുടെ വിവാഹം ക്ഷണിച്ച് തിരിച്ച് വരുമ്പോൾ ചേളാരിക്ക് സമീപം വെളിമുക്കിൽ വച്ച് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.
ബന്ധുവായ മോട്ടമ്മൽ അബ്ദുറഹിമാനൊപ്പം ബൈക്കിൽ വീട്ടിലേക്ക് തിരിച്ച് വരുമ്പോഴാണ് കാറിടിച്ചത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്ന വഴിയാണ് സിയ്യാലി മരണപ്പെട്ടത്. അബ്ദുറഹിമാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മാസം 20 നാണ് സിയ്യാലിയുടെ മകൾ മഹ്റൂഫയുടെ വിവാഹം. ബന്ധുവീടുകളിൽ ക്ഷണിച്ച് തിരിച്ച് വരുമ്പോഴാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച പുതിയ പറമ്പത്ത് ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ. ഭാര്യ: ഖദീജ, മക്കൾ: മഹ്റൂഫ, ഫഹറുദ്ധീൻ, സഹോദരൻ: കുഞ്ഞർമു