നീറ്റ് മോക്ക് ടെസ്റ്റിൽ കുറഞ്ഞ മാർക്ക് നേടിയതിന് 17 കാരിയായ മകളെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി.

സാംഗ്ലി: നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 കാരിയെ പിതാവ് തല്ലിക്കൊന്നു. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച സാധിക ബോൺസ്‌ലെ എന്ന വിദ്യാർത്ഥിനിയെ ആണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ദാരുണ സംഭവം. സ്കൂൾ അധ്യപകൻ കൂടിയായ ധോണ്ടിറാം ബോൺസ്‌ലെയാണ് സ്വന്തം മകളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാധിക. മോക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ പിതാവ് രോഷാകുലനാവുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിൽ ഇയാൾ 17 വയസ്സുകാരിയായ മകളെ വടികൊണ്ട് നിര്‍ത്താതെ ക്രൂരമായി മർദിച്ചു. 12ാം ക്ലാസ് വിദ്യാർത്ഥിനിയായ സാധികയ്ക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടി മരിക്കുകയായിരുന്നു. സാംഗ്ലിയിലെ ഉഷാകാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, എത്തും മുമ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നതായാണ് പൊലീസ് നൽകുന്നത്.

പെൺകുട്ടിയെ മർദിച്ചതായി സമ്മതിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തിനിടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് സാധികയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കുറഞ്ഞ മാർക്ക് ലഭിച്ചതിൻ്റെ പേരിൽ ഭർത്താവ് മകളെ മർദിക്കുകയും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയും ചെയ്തുവെന്ന് കാണിച്ച് ജൂൺ 22-നാണ് പെൺകുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.