ഇയാൾ തന്നെ പണം വെട്ടിച്ച ശേഷം ഈ വെട്ടിപ്പ് ആദായ നികുതി വകുപ്പിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥാപന ഉടമയിൽ നിന്ന് വീണ്ടും പണം ചോദിക്കുകയായിരുന്നു.

തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂരിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി ചിറമനേങ്ങാട് സ്വദേശി ജിഷാദിനെയാണ് (37) കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

സ്ഥാപന ഉടമയായ എരുമപ്പെട്ടി സ്വദേശി അബുതാഹിറിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായി ജോലിചെയ്തിരുന്ന പ്രതി സാമ്പത്തിക കൃത്രിമം കാണിച്ച് സ്വന്തം അക്കൗണ്ടിലേക്ക് സ്ഥാപനത്തിലെ 22 ലക്ഷം രൂപ മാറ്റിയിരുന്നു. പിന്നീട് സ്ഥാപനത്തിലെ കണക്കുകളില്‍ പ്രതി കൃത്രിമം കാണിക്കുകയും ഈ കൃത്രിമം ഇന്‍കം ടാക്‌സിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഇന്‍കം ടാക്‌സില്‍ അറിയിക്കാതിരിക്കാന്‍ 16 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതായും പറയുന്നു. തുടര്‍ന്ന് സ്ഥാപന ഉടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം