ഫർണിച്ചർ ഷോപ്പിൽ തീപടർന്നു, ഫയർ റെസ്ക്യു വിഭാഗത്തിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ലോറി ഡ്രൈവറുടെയും അഗ്നിസുരക്ഷാ ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്...
കോഴിക്കോട്: കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിലെ ഫർണിച്ചർ ഷോപ്പിൽ തീ പിടുത്തം. മുക്കം മുൻസിപ്പാലിറ്റിയിലെ വട്ടോളിപ്പറമ്പിൽ പ്രവർത്തിക്കുന്ന തടിമില്ലിലും അതിനോട് ചേർന്ന ഫർണീച്ചർ ഷോപ്പിലിലുമാണ് തീ പടർന്നത്. ഇന്ന് പുലർച്ചെ 4.20 ഓടെയായിരുന്നു സംഭവം. ഈ സമയം അതുവഴി കടന്നു പോകുകയായിരുന്ന ടിപ്പർ ലോറി ഡ്രൈവർ പ്രജീഷ് വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മുക്കം ഫയർ & റെസ്ക്യൂ സേനാംഗങ്ങൾ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തീ അണച്ചു.
ലോറി ഡ്രൈവറുടെയും അഗ്നിസുരക്ഷാ ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. മൂന്ന് ഫയർ യൂണിറ്റ് ഈ ദൗത്യത്തിൽ പങ്കാളികളായി. സംഭവം നടന്ന ഉടൻ വിവരം അറിയിച്ചതിനാലാണ് വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചതെന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ സി. മനോജ്, ജയേഷ് കെ.ടി, സുജിത് മിഥുൻ, അനീഷ് കുമാർ, മനു പ്രസാദ്, സുബിൻ, ആദർശ്, രവീന്ദ്രൻ, ജോഷി, എന്നിവരും തീ പൂർണ്ണമായും അണക്കുന്നതിൽ പങ്കാളികളായി.