എടയാർ വ്യവസായ മേഖലയിലെ സി ജി ലൂബ്രിക്കന്റ്സ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളി മരിച്ച സംഭവത്തിൽ കമ്പനിക്ക് നിരോധന ഉത്തരവ്. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങളും അനാസ്ഥയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ തീ പിടിത്തം ഉണ്ടായ കമ്പനിക്ക് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നിരോധന ഉത്തരവ് നൽകി. പ്രവർത്തനത്തിൽ ഗുരുതരമായ അനാസ്ഥ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എടയാർ വ്യവസായ മേഖലയിലുള്ള സി ജി ലൂബ്രിക്കന്റ്സ് കമ്പനിയിൽ തീപിടിത്തമുണ്ടായിരുന്നു. സംഭവത്തിൽ കമ്പനിയിലെ തൊഴിലാളിയായ ബിഹാർ സ്വദേശി ഗുരുതരമായി പൊള്ളലേറ്റ് മരിക്കുകയും ചെയ്തു. ബോയ്ലറിൽ ഉണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നത് അന്ന് തന്നെ കണ്ടെത്തിയിരുന്നു.
സംഭവത്തെ തുടർന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക നിർദേശിച്ചിരുന്നു. തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ആലുവ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ നടത്തിയ പരിശോധനയിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് നിയമ ലംഘനങ്ങൾ ഉണ്ടായതായി കണ്ടെത്തി.
ആറ് മാസം മുമ്പ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബോയ്ലറിന്റെ കോയിൽ പരിശോധന ഉൾപ്പെടെ 14 നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അവ ഒന്നും പാലിച്ചില്ലെന്ന് കണ്ടെത്തി. ഇതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തി നിരോധന ഉത്തരവ് നൽകുകയായിരുന്നു. നിലവിൽ തീപിടിത്തത്തിൽ കമ്പനി ഗുരുതരമായി നശിച്ചിരിക്കുകയാണ്. പുനഃസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വിവിധ വകുപ്പുകളുടെ സമഗ്ര പരിശോധനയ്ക്ക് വിധേയമായാൽ മാത്രമേ വീണ്ടും പ്രവർത്തനം അനുവദിക്കൂവെന്ന് വകുപ്പ് അറിയിച്ചു.


