Asianet News MalayalamAsianet News Malayalam

ദേശീയ ഉദ്യാനങ്ങളെ കാട്ടുതീയില്‍ നിന്ന് സംരക്ഷിക്കുക ലക്ഷ്യം; പ്രത്യേക പരിശീലനം നേടി ഫയര്‍ ഫൈറ്റിംഗ് ടീം

വനംവകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ 650 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയും. വാഹനത്തില്‍ 8 മിഷന്‍ വാളുകള്‍, ബ്ലോവര്‍ തുടങ്ങിയ നിരവധി ആധുനിക മെഷീനുകളുണ്ട്. കാട്ടുതീ തടയുന്നതിന് മുപ്പത് മീറ്റര്‍ വീതിയില്‍ ഫയര്‍ ബ്രേക്ക് പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. 

fire fighting team specially trained to protect against wildfire
Author
Idukki, First Published Feb 29, 2020, 10:07 PM IST

ഇടുക്കി: ജൈവ വൈവിധ്യത്തിന്റെ കലവറയായ ദേശീയ ഉദ്യാനങ്ങളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ ഫയര്‍ ഫൈറ്റിംഗ് ടീം തയ്യാർ. എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ കാട്ടുതീ പടരുന്ന ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവടങ്ങളെ സംരക്ഷിക്കുന്നതിനാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. 

മലമുകളിലടക്കം കയറി ചെല്ലാന്‍ കഴിയുന്ന പ്രത്യേക വാഹനമടക്കം സജീകരിച്ചിട്ടുണ്ട്. പരിസ്ഥിതിക്കും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്കും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഓരോ വര്‍ഷവും വന്‍ തോതിലുള്ള കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന് ആധുനിക സംവിധാനങ്ങളടക്കം ഒരുക്കിയാണ് ഇത്തവണ വനം വന്യജീവി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. 

അത്യാധുനിക സൗകര്യങ്ങളുള്ള വാഹനം. ആളികത്തുന്ന തീയെ വളരെ പെട്ടന്ന് നിയന്ത്രണ വിധേയമാക്കുന്നതിനും അണയ്ക്കുന്നതിനും പ്രത്യേക പരിശീലനം നേടിയ പത്തോളം വരുന്ന ഫയര്‍ ഫൈറ്റിംഗ് ടീം ഇരുപത്തിനാല് മണിക്കൂറും സജ്ജമാണ്. ഇതോടൊപ്പം തന്നെ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ കാട്ടുതീയുണ്ടായാല്‍ പെട്ടന്ന് വിവരം അറിയിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇത്തവണ കാട്ടുതീ പ്രതിരോധത്തിന് ബൗണ്ടറിയടക്കം തെളിച്ച് വലിയ രീതിയിലുള്ള മുന്‍കരുതലാണ് എടുത്തിട്ടുള്ളതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വട്ടവട കടവരി, ജെണ്ടമല മേഘലയില്‍ 125 ഹെക്ടര്‍ യൂക്കാലിത്തോട്ടം കാട്ടുതീയില്‍ കത്തിയമര്‍ന്നിരുന്നു. ഏഴുദിവസം വനപാലകര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് ചോലവനങ്ങളിലേക്ക് തീപടരാതെ അണയ്ക്കാന്‍ സാധിച്ചത്. 

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ കാട്ടുതീ പടര്‍ന്ന് ഫോറസ്റ്റ് ജീവനക്കാരടക്കം വെന്തുമരിച്ചു. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് തീ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രത്യേക ടീമിനെ സജീകരിച്ചിരിക്കുന്നത്. വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമരാജിനെ ചെയര്‍മാനാക്കി ജനങ്ങളുടെ സഹകരണത്തോടെ വനമേഘലയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കുറുഞ്ഞിമലയില്‍ 30 വാച്ചര്‍മാരും ആനമുടിയില്‍ 32 വാച്ചര്‍മാരും പാമ്പാടും ചോലയില്‍ 18 വാച്ചര്‍മാരും കാടിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 

വനംവകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ 650 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയും. വാഹനത്തില്‍ 8 മിഷന്‍ വാളുകള്‍, ബ്ലോവര്‍ തുടങ്ങിയ നിരവധി ആധുനിക മെഷീനുകളുണ്ട്. കാട്ടുതീ തടയുന്നതിന് മുപ്പത് മീറ്റര്‍ വീതിയില്‍ ഫയര്‍ ബ്രേക്ക് പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. 150 ഹെക്ടറുകളുള്ള വനപ്രദേശങ്ങള്‍ പത്തും പതിനഞ്ചും ഹെക്ടറാക്കി മാറ്റി കാട്ടുതീയുടെ വ്യാപ്തി കുറയ്ക്കുന്നതിന് നടപടികളും നടപ്പിലാക്കിവരുന്നതായി അസി.വൈല്‍ ലൈഫ് വാര്‍ഡന്‍ സമീര്‍ പറഞ്ഞു. 

ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് രാമരാജിന്റെ നേത്യത്വത്തില്‍ നാട്ടുകാരുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് യോഗം നടത്തി. ക്യഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കാടിന്റെ സംരക്ഷണം ജനങ്ങളുടെ ആവശ്യമാണെന്നുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് വനപാലകരുടെ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios