എല്ലാ വാതിലുകളും ലോക്കായതായി മനസിലാക്കി ഭയപ്പാടോടെ ഇരുന്ന വീട്ടുകാരെ ജനൽ വഴി സമാധാനിപ്പിച്ച ശേഷം അടുക്കള വാതിലും ഹാളിലേക്കുള്ള വാതിലും കിടപ്പ് മുറിയുടെ വാതിലും തകർത്താണ് ഫയർഫോഴ്സ് ഇവരെ പുറത്തിറക്കിയത്.

തിരുവനന്തപുരം: കോവളത്ത് വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിടപ്പുമുറിയുടെ ലോക്ക് തകരാറിലായതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ നെടുമം സ്വദേശിയാണ് ഫയർഫോഴ്സിനെ വിളിച്ചത്. കുട്ടിയടക്കം പുറത്തിറങ്ങാനാകാതായതോടെ മറ്റുവഴികളില്ലാതെയാണ് സേനയുടെ സഹായം തേടിയത്. ഫോണിൽ വിളിച്ച് വിവരം പറഞ്ഞെങ്കിലും വീട് കണ്ടുപിടിക്കാൻ സേന ബുദ്ധിമുട്ടിയതോടെ ഉദ്യോഗസ്ഥർക്ക് വാട്സാപ്പിൽ ലൊക്കേഷനും അയച്ച് കൊടുത്താണ് സ്ഥലത്തെത്തിച്ചത്.

മുൻ വാതിലും അടുക്കളവാതിലും പൂട്ടി ഹാളിലേക്കുള്ള വഴിയും അടച്ച ശേഷമാണ് ഇവർ രാത്രി കിടപ്പുമുറിയുടെ വാതിൽ ലോക്ക് ചെയ്തത്. എല്ലാ വാതിലുകളും ലോക്കായതായി മനസിലാക്കി ഭയപ്പാടോടെ ഇരുന്ന വീട്ടുകാരെ ജനൽ വഴി സമാധാനിപ്പിച്ച ശേഷം അടുക്കള വാതിലും ഹാളിലേക്കുള്ള വാതിലും കിടപ്പ് മുറിയുടെ വാതിലും തകർത്താണ് ഫയർഫോഴ്സ് ഇവരെ പുറത്തിറക്കിയത്. കാര്യമായ കേടുപാടില്ലാതെ രക്ഷാപ്രവർത്തനം നടത്തേണ്ടി വന്നതിനാൽ അരമണിക്കൂറോളം പ്രയത്നിച്ചാണ് ഇവരെ പുറത്തിറക്കാനായതെന്ന് വിഴിഞ്ഞം യൂണിറ്റിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, അനീഷ്, അനുരാജ്, ഷിജു, ശ്യാംധരൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.