വെങ്ങാനൂർ സ്വദേശിനി സുനിതയുടെ മകൾ അനാമിക (12) യാണ് അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: കിണറിന്റെ കൈവരിയിൽ ഇരുന്ന് കളിച്ച പന്ത്രണ്ട് കാരി അബദ്ധത്തിൽ കിണറിനുള്ളിൽ വീണു. അമ്പതടിയിലേറെ താഴ്ചയുള്ള കിണറിൽ വീണെങ്കിലും കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷ പ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന്റെ ഫലമായി കരയിൽ കയറ്റിയ ബാലികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കുകൾ ഇല്ലെന്നും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. വെങ്ങാനൂർ സ്വദേശിനി സുനിതയുടെ മകൾ അനാമിക (12) യാണ് അപകടത്തിൽപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

കാലാവസ്ഥ അറിയിപ്പ്, തേജ് ചുഴലിക്കാറ്റ് തീവ്രമായി, 24 മണിക്കൂറിൽ അതി തീവ്രമാകും; നാളെ 8 ജില്ലകളിൽ യെല്ലോ ജാഗ്രത

ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലായിരുന്നു സംഭവം. കല്ലുവെട്ടാൻ കുഴിയിൽ ഒരു വാടക കെട്ടിടത്തിൽ കഴിഞ്ഞ ദിവസം മുതൽ സുനിത ഒരു കട തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ കട തുറക്കാനെത്തിയ മാതാവിനൊപ്പമാണ് കുട്ടിയും എത്തിയത്. കടയുടെ സമീപത്തുള്ള കിണറിനുള്ളിലാണ് കുട്ടി വീണത്. രണ്ടടിയോളം ഉയരത്തിൽ കൈവരിയുള്ള കിണറിന്റെ മുക്കാൽ ഭാഗവും കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയ കിണറിന്റെ വക്കിലിരുന്ന് ബലൂൺ വച്ച് കളിക്കുകയായിരുന്ന കുട്ടി കാൽ വഴുതി കൂട്ടി കിണറിനുള്ളിലേക്ക് വീണു. ഇത് കണ്ട് നിലവിളിച്ച അമ്മയുടെ ശബ്ദം കേട്ട് എത്തിയ നാട്ടുകാർ ഉടൻതന്നെ രക്ഷ പ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അടച്ചിട്ട കിണറിനുള്ളിലെ വെളിച്ചക്കുറവും വായു സഞ്ചാരം ഉണ്ടാകുമേ എന്ന സംശയവും തുടക്കത്തിൽ രക്ഷാദൗത്യത്തിന് തടസമായി. എന്നാൽ കഴുത്തറ്റം വെള്ളത്തിലായ കുട്ടി കിണറിനുള്ളിലെ പെപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു. കിണറിനുള്ളിൽ നിന്ന് കുട്ടിയുടെ പ്രതികരണം കേട്ട നാട്ടുകാർ പിടിച്ച് നിൽക്കാൻ ഒരു കയർ കൂടി താഴെക്ക് ഇട്ടു കൊടുത്ത് ധൈര്യം നൽകി. ഇതിനിടയിൽ വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇരുളടഞ്ഞ കിണറിൽ വായു സഞ്ചാരം സുഗമമാക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് നടത്തി. തുറന്ന് വച്ച ഒരു ഓക്സിജൻ സിലിണ്ടർ കയറിൽ കെട്ടി കിണറിനുള്ളിലേക്ക് ഇറക്കി. തുടർന്ന് ടോർച്ചിന്റെ വെളിച്ചത്തിൽ ഫയർമാൻ രാജീവ് ഏറെ സാഹസ പ്പെട്ട്കിണറിൽ ഇറങ്ങി പൈപ്പിലും കയറിലുമായി പിടിച്ച് കിടന്ന കുട്ടിയെ വലയ്ക്കുള്ളിലാക്കി കരക്ക് കയറ്റി വിഴിഞ്ഞം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം