ജീവനക്കാർ പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചെങ്കിലും ചുറ്റിലും ഓടി അവരെയെല്ലാം പൂച്ച വട്ടം കറക്കി.

കാലടി: കോളേജ് കെട്ടിടത്തിന്‍റെ സൺഷെയ്ഡിൽ അബദ്ധത്തിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്. രക്ഷപ്പെടാനാകതെ 5 ദിവസത്തോളം കുടുങ്ങിക്കിടന്ന പൂച്ചയെ സാഹസികമായാണ് അങ്കമാലി അഗ്‌നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. കാലടി ആദി ശങ്കര ട്രെയിനിങ് കോളേജിലെ മൂന്നാം നിലയിലെ പാരപ്പറ്റിലാണ് പൂച്ച കൂടുങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

കരച്ചിൽ കേട്ട് ജീവനക്കാരെത്തിയപ്പോഴാണ് പൂച്ചയെ കാണുന്നത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കരഞ്ഞ് നിലവിളിച്ച് കെട്ടിടത്തിന്റെ പാരപ്പറ്റിൽ ചുറ്റി നടക്കും. പിന്നെ കുറച്ചുനേരം ഉറങ്ങും. ജീവനക്കാർ പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചെങ്കിലും ചുറ്റിലും ഓടി അവരെയെല്ലാം പൂച്ച വട്ടം കറക്കി. കോളേജിലെ ജീവനക്കാർ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടർന്ന് ഇവർ അങ്കമാലി അഗ്‌നി രക്ഷാനിലയത്തിൽ അറിയിക്കുകയായിരുന്നു.

സേനാംഗങ്ങൾ റോപ്പും വടവും ഉപയോഗിച്ച് അതി സാഹനികമായി പാരപ്പറ്റിൽ കയറി ഒരു മണിക്കൂർ അധികം സമയമെടുത്താണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മഴ പെയ്തതിനാൽ പാരപ്പറ്റയുടെ പ്രതലത്തിന് വഴുക്കാലുമായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്തിയപ്പോൾ സേനാംഗങ്ങൾക്കും, ട്രെയിനിങ് കോളേജിലെ ജീവനക്കാർക്കും സന്തോഷം. സേനാംഗങ്ങളായ രാകേഷ്‌കുമാർ, ഹരി, സുമേഷ്, അജയൻ, നൗഫൽ, വിപിൻ പി ഡാനി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.