ചോലനായ്ക്കരിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി രാജിവെച്ചു: ഇനി എംഎസ്പിയിൽ
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെത്തി ബി ഡി ഒ. കെ പി മുഹമ്മദ് മുഹ്സിന് രാജി നൽകി.
നിലമ്പൂർ: ചോലനായ്ക്കരിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സി സുധീഷ് രാജിവെച്ചു. ഇനി പാലീസ് സേനയിലേക്ക്. പോലീസിൽ നിയമനം ലഭിച്ചതോടെ ഇരുസേവനവും ഒന്നിച്ച് സാധ്യമല്ലാത്തതിനാൽ ജനകീയ പോലീസായി മാറാൻ ജനപ്രതിനിധി കുപ്പായം അഴിച്ചുവെച്ച സുധീഷ് ശനിയാഴ്ച മലപ്പുറം എം എസ് പിയിൽ ചേരും.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെത്തി ബി ഡി ഒ. കെ പി മുഹമ്മദ് മുഹ്സിന് രാജി നൽകി. രാജി ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച് കൊടുത്തതായും ബി ഡി ഒ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിൽ നിന്നാണ് സുധീഷ് തിരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി വിഭാഗത്തിന്റെയും ചോലനായ്ക്കരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുധീഷ് തിരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്.