തേനി ആണ്ടിപ്പെട്ടിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 

കുമളി: തേനി ആണ്ടിപ്പെട്ടിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെയും കേരളത്തിലെയും സ്വദേശികളായ ബൊമ്മരാജ്, പാണ്ഡീശ്വരൻ, മഹാലിംഗം, ബാലാജി, ഈശ്വരൻ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ആന കൊമ്പുകളും പിടികൂടി. ആനയെ കൊന്ന് കൊമ്പുകൾ എടുത്തതാണോയെന്ന അന്വേഷണം ആരംഭിച്ചു. തേനി ജില്ലയിലെ ആൻഡിപ്പെട്ടി താലൂക്കിലുള്ള മേഘമല വനം റേഞ്ചിലെ ബൊമ്മരാജപുരം എന്ന മലയോര ഗ്രാമത്തിലെ താമസക്കാരനായ ബൊമ്മരാജാണ് പിടിക്കപ്പെട്ടവരിൽ പ്രധാനി.

Add Asianetnews as a Preferred SourcegooglePreferred

ഇയാൾ തൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ആനക്കൊമ്പുകൾ വിൽക്കുന്നതിനായി കടമലക്കുണ്ട് ഗ്രാമത്തിലെ പാണ്ഡീശ്വരൻ, മയിലാടുംപാറ സ്വദേശി മഹാലിംഗം എന്നിവരുമായി ബന്ധപ്പെട്ടു. ഇതിനെക്കുറിച്ച് വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ബൊമ്മരാജിനെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവർ മൂന്നുപേരും പെരിയകുളത്തിനടുത്തുള്ള ബംഗ്ലാപ്പട്ടിയിലെ ബാലാജി, ഈശ്വരൻ എന്നിവരുമായി ആനക്കൊമ്പ് വിൽപനയെക്കുറിച്ച് ചർച്ച നടത്തി.

ഈ വിവരം സ്ഥിരീകരിച്ചതോടെ, വനംവകുപ്പ് ഉദ്യോഗസ്ഥർ അഞ്ചുപേരെയും അറസ്റ്റ് ചെയ്യുകയും ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ആനക്കൊമ്പുകളും പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന്, ഇവരെ മേഘമല ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തിച്ചു. അവിടെവെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, പിടിച്ചെടുത്തത് നാലോ അഞ്ചോ വയസ്സുള്ള കുട്ടിയാനയുടെ കൊമ്പുകളാണെന്നും ഇതിന് ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുമെന്നും കണ്ടെത്തി. പ്രതികൾക്ക് ആനക്കൊമ്പ് എങ്ങനെ ലഭിച്ചു, ഏത് വനമേഖലയിലാണ് ആനയെ വേട്ടയാടിയത് എന്നതിനെക്കുറിച്ച് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായവർക്കെതിരെ വനസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.