വിവിധ ഹോട്ടലുകളിൽ നിന്നും 50 കിലോയോളം പഴകിയ മീനും മറ്റ് ഭക്ഷണങ്ങളും പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണവും മീനും പിടികൂടി. അടൂർ ബൈപ്പാസിലെ ഹോട്ടൽ രാജധാനി, എസ് എൻ ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞികട, അൽ-റാസി, ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീൻ, ഡിങ്കന്റെ തട്ടുകട തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. അടൂർ നഗരസഭ ഹെൽത്ത് സ്ക്വാഡ് ആണ് മിന്നൽ പരിശോധന നടത്തിയത്. പഴകിയ എണ്ണ, 50 കിലോ പഴകിയ മീനും ഭക്ഷണങ്ങളുമാണ് വിവിധ ഹോട്ടലുകളിൽ നിന്നും പിടികൂടിയത്.

അടൂർ ബൈപ്പാസിൽ ഉൾപ്പടെയുള്ള ഹോട്ടലുകളിൽ ആയിരുന്നു ഇന്ന് രാവിലെ വ്യാപക പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതിയുണ്ട്. പഴകിയ വസ്തുക്കൾ പിടികൂടിയ ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഹെൽത്ത് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.