ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കറുകുറ്റിയിൽ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് എട്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പൊലീസ് പിടികൂടി. ട്രെയിനിൽ നിന്ന് എറിഞ്ഞു കൊടുക്കുന്ന കഞ്ചാവ് ശേഖരിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതി.

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ കറുകുറ്റിയിൽ റെയിൽവെ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സോനാ മൊല്ലയെ (47) ആണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.

കുറച്ച് നാളുകളായി നിരീക്ഷണത്തിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിൽ കഞ്ചാവ് കടത്തുന്ന സംഘം അങ്കമാലി, ആലുവ റെയിൽവെ സ്റ്റേഷനുകളിൽ റൂറൽ പൊലീസ് പരിശോധന ശക്തമായതോടെ, കഞ്ചാവ് പൊതികൾ അടങ്ങിയ ബാഗ് ഇയാൾക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എന്നാണ് നിഗമനം.

റെയിൽവെ ട്രാക്കിനോട് ചേർന്ന് റൂമെടുത്തു താമസിച്ച് വരികയായിരുന്നു പ്രതി. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഒരു കിലോയ്ക്ക് 30,000 രൂപ നിരക്കിലാണ് പ്രതി വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ചും ഇയാളിൽ നിന്ന് വാങ്ങുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. 2022ൽ ഇയാളെ പെരുമ്പാവൂർ എക്സൈസ് 52 ഗ്രാം ഹെറോയിനുമായി പിടികൂടിയിട്ടുണ്ട്.