നോക്കുകൂലിയെ ചൊല്ലി ചുമട്ടുതൊഴിലാളികൾ നിരന്തരം ഉപദ്രവിക്കുക പതിവെന്ന് കട ഉടമ സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു 

തിരുവനന്തപുരം: വെള്ളറടയിലെ നോക്കുകൂലി ചോദിച്ച് കടയുടമയെ തൊഴിലാളികൾ പലതവണ ഭീഷണപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തൊഴിലാളികളും കടയുടമയും തമ്മിലുള്ള വാക്കേറ്റത്തിൽ കടയുടമയക്ക് പരിക്കേറ്റിരുന്നു. നോക്കുകൂലിയെ ചൊല്ലി ചുമട്ടുതൊഴിലാളികൾ നിരന്തരം ഉപദ്രവിക്കുക പതിവെന്ന് കട ഉടമ സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു 

കഴിഞ്ഞ ദിവസം വൈകിട്ട് കടയിലേക്കുള്ള ലോഡുമായി ലോറി എത്തിയപ്പോൾ കടയുടമ സുനിൽ കുമാറും സുനിൽ ഏർപ്പെടുത്തിയ തൊഴിലാളിയും ചേർന്നാണ് സാധനങ്ങൾ ഇറക്കിയത്. ഈ സമയം സംഘടിച്ചെത്തിയ വിവിധ യൂണിയൻ പ്രവർത്തകർ ലോഡ് ഇറക്കുന്നത് തടയാൻ ശ്രമിച്ചു. ഐഎൻടിയുസി, ബിഎംഎസ്, സിഐടിയു പ്രവ‍ർത്തകരാണ് സംഘടിച്ചെത്തിയത്. 

തുടർന്നുണ്ടായ സംഘർഷത്തിൽ സുനിൽകുമാറിന്‍റെ വലതുകണ്ണിനും നെഞ്ചിനും പരിക്കേറ്റു. കഴിഞ്ഞ ഓണക്കാലത്ത് യൂണിയനുകൾ ചോദിച്ച പണം കൊടുക്കാത്തത് മുതൽ പ്രശ്നങ്ങളുണ്ടെന്നും കയറ്റിറക്ക് നടത്തിയില്ലെങ്കിലും പണം വാങ്ങിയെന്നും സുനിൽ കുമാർ പറയുന്നു. എന്നാൽ സുനിലിനെ മർദ്ദിച്ചിട്ടില്ലെന്നും കയറ്റിറക്കുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിക്കാൻ മാത്രമാണ് അവിടെ എത്തിയതെന്നുമാണ് തൊഴിലാളികൾ പറയുന്നത്. സുനിൽ കുമാറിന്‍റെ പരാതിയിൽ 13 തൊഴിലാളികളെ പ്രതികളാക്കി വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കടയുടമ സാധനം ഇറക്കി, തടയാൻ സംഘടിച്ചെത്തി ചുമട്ട് തൊഴിലാളികൾ; പിടിവലിക്കൊടുവിൽ കടയുടമയ്ക്ക് പരിക്ക്

YouTube video player