ഫോറസ്റ്റ് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ആർത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയിൽ സന്ദർശനം നടത്താൻ എത്തിയ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
കരുവാരക്കുണ്ട്: വനം വകുപ്പ് ജീവനക്കാർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ആർത്തലക്കുന്ന് കോളനിയിൽ ബുധനാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് അപകടം. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ആർത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയിൽ സന്ദർശനം നടത്താൻ എത്തിയ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് വനിതകൾ ഉൾപ്പടെ ആറ് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. കരുവാരകുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചർ രാമൻ, ഡ്രൈവർ നിർമൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പെരിന്തൽമണ്ണ, കരുവാരക്കുണ്ട് എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മുകളിലേക്ക് പോകുകയായിരുന്ന ജീപ്പ് കയറ്റം കയറാനാവാതെ പിറകിലേക്ക് വന്ന് 20 അടി താഴ്ച്ചയിലുള്ള വെള്ളാരം കുന്നേൽ പ്രകാശിന്റെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടത്തെ തുടർന്ന് വീടിന്റെ പിൻഭാഗം പൂർണ്ണമായി തകർന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona