വനഭൂമി കയ്യേറി കൃഷിയിറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും, 3000 രൂപ പിഴയും ശിക്ഷ വിധിച്ചു. 

കല്‍പ്പറ്റ: വനഭൂമി കയ്യേറി കൃഷിയിറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും, 3000 രൂപ പിഴയും ശിക്ഷ വിധിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനിലെ പേരിയ റേഞ്ച് വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഏടലക്കുനി വനഭാഗത്ത് വനം കയ്യേറി അടിക്കാട് വെട്ടി കൃഷിയിറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കാപ്പാട്ടുമല എടലക്കുനി ചന്തു (65), വെള്ളന്‍ (62) എന്നിവര്‍ക്കെതിരെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചു.

2009 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. വിചാരണക്കിടെ ഇതില്‍ ഒരാള്‍ മരണപ്പെട്ടു. നാല് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. വയനാട്ടില്‍ വനഭൂമി കൈയ്യേറിയുള്ള പ്രവൃത്തികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് വനംവകുപ്പിന്റെ തീരുമാനം.