മുൻ ജീവനക്കാരന്റെ പരാക്രമം, മലപ്പുറത്തെ കമ്പനി ആറ് മണിക്കൂര്‍ മുൾമുനയിൽ; പൊലീസും ഫയര്‍ഫോഴ്സും എത്തി രക്ഷ
നിലമ്പൂർ റെയിൽവേയ്ക്ക് സമീപം താമസിക്കുന്ന 24കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി പരത്തിയത്.
![former accountant threatened to self killing by pouring petrol on his body at a company Malappuram former accountant threatened to self killing by pouring petrol on his body at a company Malappuram](https://static-ai.asianetnews.com/images/01hmqwqvy9z4m0v2zm3sjhd2t7/malappuram-company_363x203xt.jpg)
മലപ്പുറം: മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിലെത്തി പെട്രേൾ ദേഹത്തൊഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. മുൾമുനയിൽ നിന്നത് ആറ് മണിക്കൂറോളം. ഒടുവിൽ കീഴടക്കി പോലീസും അഗ്നിരക്ഷാ സേനയും. വണ്ടൂർ കാപ്പിലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഭക്ഷ്യ ഫാക്ടറിയിലാണ് സംഭവം. നിലമ്പൂർ റെയിൽവേയ്ക്ക് സമീപം താമസിക്കുന്ന 24കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി പരത്തിയത്.
കാപ്പിലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഭക്ഷ്യ ഉത്പന്ന നിർമ്മാണശാലയിലാണ് സംഭവം. ഒരു വർഷം മുൻപ് യുവാവ് ഇവിടെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. തുടർന്ന് മനസികസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥാപന ഉടമകൾ യുവാവിന് വിദഗ്ദ്ധ ചികിത്സ ഒരുക്കിയിരുന്നു. തുടര്‍ന്ന് മാസങ്ങൾക്ക് ശേഷം, ശനിയാഴ്ച ഉച്ചയോടെ വണ്ടൂർ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമായിരുന്നു യുവാവ് ഫാക്ടറിയിലെത്തിയത്.
തുടർന്ന് ഫാക്ടറിയുടെ ഒരു മുറിയിൽ കയറി വാതിൽ അടയ്ക്കുകയും പെട്രോൾ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. ഗ്യാസ് ലൈറ്ററും ഒരു കത്തിയും ഇയാൾ കൈയിൽ കരുതിയിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് അക്രമാസക്തമായിരുന്നു. ഏറെ നേരം കാത്തിരുന്ന് യുവാവിനെ ശാന്തനാക്കിയ ശേഷം രാത്രി ഏഴരയോടെയാണ് പൊലീസും അഗ്‌നിരക്ഷാ സേനയും ചേർന്ന് മുറിയുടെ വാതിൽ പൊളിച്ച് യുവാവിനെ പുറത്തെടുത്തത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രാഹാമിന്റെ നേതൃത്വത്തിൽ വണ്ടൂർ പൊലീസും തിരുവാലി അഗ്‌നിരക്ഷാ സേനയുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. യുവാവിനെ ഉടൻ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം