ബൈക്കപകടം ജീവിതം താറുമാറാക്കി; സർക്കാരിന്‍റെ കനിവ് തേടി മുൻ ലോങ്ങ് ജംപ് താരം
സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് മനോജിന്‍റെ ഇപ്പോഴത്തെ താമസം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മനോജിന് സ്ഥലവും വീടും അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
ആലപ്പുഴ: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് തുടർ ചികിത്സയ്ക്ക് പോലും നിവൃത്തിയില്ലാതെ ലോങ്ങ് ജംപ് മുൻ ദേശീയ ചാമ്പ്യൻ. ജോലി ഇല്ലാതെ ജീവിതം വഴിമുട്ടിയ എസ് എൽ പുരം സ്വദേശിയായ മനോജ് തോമസിന് വീട് നൽകുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല.
ലോങ് ജംപിൽ റെക്കോർഡുകൾ വാരിക്കൂട്ടിയ മനോജ് തോമസിന് ജീവിതം ഇന്നൊരു ചോദ്യചിഹ്നമാണ്. തല ചായ്ക്കാൻ ഒരിടം, വിശപ്പകറ്റാൻ ഒരു ജോലി അത് മാത്രമാണ് മനോജിന്‍റെ ഇപ്പോഴത്തെ ആവശ്യം. 1995 ലെ സംസ്ഥാന അമച്വർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടങ്ങി ഒരു പതിറ്റാണ്ടിലേറെ റെക്കോർഡുകൾ സ്വന്തമാക്കിയ കായികതാരമാണ് മനോജ്. 2016ൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റതോടെയാണ് മനോജിന്‍റെ ജീവിതം പ്രതിസന്ധിയിലായത്. അപകടത്തോടെ സ്പോർട്സ് ക്വാട്ടയിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി.
അപകടമുണ്ടായ സമയത്ത് ചികിത്സയ്ക്കുള്ള പണം, സംസ്ഥാന സ്പോർട്സ് കൗൺസിലാണ് നൽകിയത്. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് മനോജിന്‍റെ ഇപ്പോഴത്തെ താമസം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മനോജിന് സ്ഥലവും വീടും അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.