ചായക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് വിനോദ സഞ്ചാരികളുടെ സംഘത്തിലെ ആളുകളും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. 

മൂന്നാര്‍: വിനോദസഞ്ചാരികളെ (tourists) ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ (four youth arrested) നാല് യുവാക്കളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധു മിലന്‍ (22) മുഹമ്മദ്ദ് ഷാന്‍ (20) ഡിനില്‍ (22) എന്നിവരെയാണ് എസ്‌ഐ സാഗറിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തത്. മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കള്‍ ശനിയാഴ്ച സിയാദിന്റെ ബസിലാണ് ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കുവാന്‍ എത്തിയത്. വൈകുന്നേരം ആറുമണിയോടെ എത്തിയ സംഘം സമീപത്തെ ഹില്‍ടോപ്പ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് വിനോദ സഞ്ചാരികളുടെ സംഘത്തിലെ ആളുകളും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം കാലിയാക്കി, എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ സുഹൃത്തുക്കളുമായി ഇരുചക്രവാഹനങ്ങളില്‍ ബസിനെ പിന്തുടര്‍ന്നു. തിരികെ പോയ വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാരുടെ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. യെല്ലപ്പെട്ടിയിലെത്തിയ ബസിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു. വിനോദസഞ്ചാരികളെയും ബസിന്‍റെ ജീവനക്കാരേയും തടഞ്ഞ് ബസിന് പുറത്തിറക്കി ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലേക്ക് മടങ്ങിപ്പോയ സംഘം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എട്ടുപേരടങ്ങുന്ന സംഘത്തിലെ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിയാദിന് കഴുത്തിലും അര്‍ഷിദിന് മൂക്കിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. 

ദോശയ്ക്കൊപ്പം നല്‍കിയ സാമ്പാറിന് വില 100 രൂപ; അമിത വില ചോദ്യം ചെയ്ത വിനോദ സഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു

ഇടുക്കി: നെടുങ്കണ്ടത്ത് കഴിച്ച ഭക്ഷണത്തിന് അമിത വില ഈടാക്കിയത് ചോദ്യംചയ്ത വിനോദ സഞ്ചാരികളെ മുറിയില്‍ പൂട്ടിയിട്ട് ഹോട്ടലുടമ. ഹോട്ടലിലെ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് വില 100 രൂപ ഈടാക്കിയത് ചോദ്യം ചെയ്തതിനാണ് ഹോട്ടലുടമ വിനോദ സഞ്ചാരികളെ മുറിക്കുള്ളില്‍ പൂട്ടിട്ടത്. കൊമ്പം മുക്കിലുള്ള ഒരു ഹോട്ടലിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാമക്കൽമെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ കോട്ടയത്തുനിന്നുള്ള സംഘം കൊമ്പംമുക്കിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ച് ബില്ല് പരിശോധച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദോശയും സാമ്പാറും കഴിച്ച സംഘം ബില്ല് വന്നപ്പോള്‍ ഞെട്ടി. ദോശയ്ക്ക് മിനിമം വിലയും ഒപ്പം നൽകിയ സമ്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കിയായിരുന്നു ബില്ല് നൽകിയത്.

ഇതോടെ വിനോദസഞ്ചാരികളും ഉടമയും തമ്മില്‍ ബില്ലിനെ ചൊല്ലി തര്‍ക്കവും വാക്കേറ്റമുണ്ടായി. സംഭവം നടക്കുന്നതിനിടെ വിനോദ സഞ്ചാരികളില്‍ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പ്രകോപിതനായ ഹോട്ടലുടമ ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ നെടുങ്കണ്ടം പൊലീസ് ആണ് വിനോദ സഞ്ചാരികളെ മുറിയില്‍ നിന്നും പുറത്തെത്തിച്ചത്.