കൊല്ലപ്പെട്ട മൂന്നു പശുക്കള്‍ സമീപത്തായാണ് കിടന്നതെങ്കിലും ഒരു പശുവിനെ വലിച്ചിഴച്ച് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 

മൂന്നാര്‍: കന്നിമല എസ്റ്റേറ്റില്‍ തൊഴിലാളികളുടെ നാല് പശുക്കളെ (Cows) പുലി (Leopard) ആക്രമിച്ച് കൊന്നു. കന്നിമല ലോയര്‍ ഡിവിഷനിലെ കസമുത്തുവിന്റെ പശുക്കളെയാണ് രാവിലെ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളില്‍ പുലിയുടെ ആക്രമണത്തില്‍ പശുക്കള്‍ കൊല്ലപ്പെടുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം നാല് പശുക്കിടങ്ങളെയാണ് ഒറ്റ ദിവസം പുലി കൊന്നത്. 

കഴിഞ്ഞ ദിവസം മേയാന്‍ വിട്ട പശുക്കള്‍ രാത്രി വൈകിയിട്ടും മടങ്ങി വന്നിരുന്നില്ല. കൊല്ലപ്പെട്ട മൂന്നു പശുക്കള്‍ സമീപത്തായാണ് കിടന്നതെങ്കിലും ഒരു പശുവിനെ വലിച്ചിഴച്ച് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് കന്നിമലയില്‍ മാത്രം 17 പശുക്കളാണ് പുലിയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. പശുവിനെ വളര്‍ത്തുന്ന എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് പുലിയുടെ ആക്രമണം വലിയ ഭീഷണിയാണ്. 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എസ്റ്റേറ്റുകളില്‍ പുലി ഭീതി രൂക്ഷമാകുകയാണ്. 46 പശുക്കളാണ് ഇക്കാലയളവില്‍ ചത്തത്. പുലി ഇറങ്ങുന്നതില്‍ വകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനിയില്ലെങ്കില്‍ എസ്റ്റേറ്റുകളില്‍ പശുക്കളെ വളര്‍ത്താന്‍ സാധിക്കില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.