ആറ്റുകാൽ പൊങ്കാലയ്ക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ നാല് സ്ത്രീകളെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ഇവർ പിടിയിലായത്.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പൊങ്കാലയ്ക്കെത്തിയ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊങ്കാലയിടാൻ എന്ന വ്യാജേനയെത്തി സംഭാരം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ഒരു സ്ത്രീ പിടിയിലായി.
ഒരാളാണ് മോഷണത്തിന് ശ്രമിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. തുടർന്ന് മറ്റു മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. അതേസമയം ഇവർ പറയുന്ന വിവരങ്ങൾ പലതും പരസ്പര ബന്ധമില്ലാത്തതാണ്. കൂടുതൽ ചോദ്യം ചെയ്താലേ ഇവർ തമിഴ്നാട്ടിൽ എവിടെ നിന്നാണ് എത്തിയതെന്നു മനസിലാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
