ഓസ്‌ട്രേലിയ, തായ്‌വാൻ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും കുറഞ്ഞ കൂലിക്ക് കഠിനമായ ജോലികൾ ചെയ്യേണ്ടി വന്നതായും വഞ്ചിക്കപ്പെട്ടവർ പറയുന്നു.
മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു എന്ന പരാതിയില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. തൃശൂര്‍ ചാലക്കുടി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കൊണ്ടോട്ടി ഒന്നാം മൈലിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സ്ഥാപനത്തിനെതിരെ മുപ്പതോളം പരാതിക്കാരാണ് രംഗത്തെത്തിയത്.
ഓസ്‌ട്രേലിയയിലേക്കും തായ്വാനിലേക്കുമടക്കം നല്ല വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്കുകേട്ട് വിദേശങ്ങളിലേക്ക് പോയവര്‍ വഞ്ചിതരായെന്ന് തിരിച്ചറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പരാതി നല്‍കിയത്. കുറഞ്ഞ കൂലിക്ക് കൃഷിയിടത്തിലും മറ്റുമാണ് ജോലി ലഭിച്ചതെന്നും കഷ്ടപ്പാടുള്ള ജോലിയാണ് ചെയ്യിച്ചിരുന്നതെന്നും നാട്ടു കാരുടെയും മറ്റും സഹായത്തോടെയാണ് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.
7.45 ലക്ഷം രൂപ വാങ്ങി വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിച്ചെന്നാണ് തൃശൂര്‍ സ്വദേശിനി നല്‍കിയിരിക്കുന്ന പരാതി. ആദ്യം ഓസ്‌ട്രേലിയയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും പിന്നീടത് തായ്വാനിലേക്ക് മാറ്റിയെന്നും അവിടെ ഭക്ഷണവും താമസ സൗകര്യവും ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്നു എന്നുമാണ് പരാതി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവരാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.


