മഠത്തിപ്പറമ്പില്‍ ജോസഫ് വല്ലാര്പ്പാടം പദ്ധതിക്ക് വിട്ടു നല്കിയത് 23 സെന്‍റ് ഭൂമി. തുടര്‍ന്ന് വീടിന് നമ്പറിനായി കടമക്കുടി വില്ലേജ് ഓഫീസിലെത്തിയ ജോസഫിന് ലഭിച്ച മറുപടി 'ചട്ടലംഘനമുണ്ട്, നമ്പര്‍ തരാന്‍ കഴിയില്ല' എന്നായിരുന്നു.
കൊച്ചി: വല്ലാര്‍പ്പാടം പദ്ധതിക്ക് ഭൂമി വിട്ടു നല്‍കിയ ശേഷം ബാക്കി വന്ന തുണ്ടു ഭൂമിയില്‍ വീട് വെച്ച കുടുംബത്തിന് ജപ്തി നോട്ടീസ് നല്‍കി സര്ക്കാരിന്‍റെ വഞ്ചന. വീട്ടുടമ മരിച്ചിട്ടും ഇപ്പോഴും ജപ്തി നടപടികൾ തുടരുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് വെയ്ക്കാന്‍ നിര്‍മാണച്ചട്ടങ്ങളില്‍ ഇളവ് നല്‍കുമെന്ന കരാര്‍വ്യവസ്ഥ ലംഘിച്ച് കൊണ്ട് വീടിന് നമ്പറുംനിഷേധിച്ചു. 27 പേരാണ്, സര്‍ക്കാര്‍വാഗ്ദാനം ചെയ്ത ഒരു ആനുകൂല്യവും കിട്ടാതെ ഇതിനകം മരിച്ചത്.
ഏലൂര്‍ സ്വദേശിയായ മഠത്തിപ്പറമ്പില്‍ ജോസഫ് വല്ലാര്പ്പാടം പദ്ധതിക്ക് വിട്ടു നല്കിയത് 23 സെന്‍റ് ഭൂമി. ബാക്കി വന്ന രണ്ടര സെന്‍റില്‍ ഒരു വീട് പണിതു. തുടര്‍ന്ന് വീടിന് നമ്പറിനായി കടമക്കുടി വില്ലേജ് ഓഫീസിലെത്തിയ ജോസഫിന് ലഭിച്ച മറുപടി 'ചട്ടലംഘനമുണ്ട്, നമ്പര്‍ തരാന്‍ കഴിയില്ല' എന്നായിരുന്നു.
വീടിന്‍റെ ഇടതുമൂലയില്‍നിന്ന് സര്‍വീസ് റോഡിലേക്ക് മൂന്ന് മീറ്റര്‍ ദൂരപരിധി ഇല്ലെന്ന കാരണം പറഞ്ഞാണ് വീടിന് നമ്പര്‍ നിഷേധിച്ചത്. വല്ലാര്പ്പാടം പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയ ശേഷമുള്ള തുണ്ടു ഭൂമിയിലാണ് വീട് നിര്‍മ്മിച്ചതെന്ന കാര്യം പോലും റവന്യൂ ഉദ്യോഗസ്ഥര്‍ അവഗണിച്ചു.
കുടിയൊഴിപ്പിച്ചവര്‍ വീട് പണിയുമ്പോള്‍ തീരദേശ പരിപാലന അതോറിറ്റിയുടെയോ തദ്ദേശ സ്ഥാപനങ്ങളുടേയോ ഒരു എതിര്‍പ്പും ഉണ്ടാകാന്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവും കാറ്റില്‍പ്പറത്തി, ജോസഫിന്‍റെ വീടിന് നല്‍കിയത് അനധികൃത നിര്‍മാണത്തിനുള്ള യുഎ പെര്‍മിറ്റാണ്,നികുതി മൂന്നിരട്ടിയും.
നീതിക്ക് വേണ്ടിയുള്ള ഓട്ടത്തിനിടെ 2017 സെപ്തംബറില്‍ ജോസഫ് മരിച്ചു. തൊട്ടുപിറകെ ജപ്തി നോട്ടീസുമെത്തി. 8000 രൂപയുടെ കരം അടിച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു കടമക്കുടി വില്ലേജ് ഓഫീസറുടെ മുന്നറിയിപ്പ്. ഈ ജപ്തി നോട്ടീസുമായി ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് 70 കാരിയായ ചിന്നമ്മ.
"ഒരുപാട് നാള്‍ നടന്നു. നടന്നു നടന്നു മടുത്തു. പെര്‍മിറ്റ് കൊടുത്തതുമില്ല. എന്നിട്ട് ഒടുക്കം ഈ നമ്പറില്‍ ഇട്ടുതന്നു. ഇനി മറ്റേ നമ്പര്‍ കിട്ടാത്തവിധത്തില്‍ എഴുതി ഒപ്പിടീച്ച് മേടിച്ചെന്നാ പറഞ്ഞത്". ചിന്നമ്മ പറയുന്നു.
വികസനത്തിന് ഇരയായവരുടെ പുനരധിവാസം മരണാനന്തര ബഹുമതിയായി പോലും ലഭിക്കാത്ത സാഹചര്യമാണ് മൂലമ്പിള്ളിയിലേത്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഒരു ആനുകൂല്യവും ലഭിക്കാതെ മരിച്ച 27 പേരില്‍ രണ്ടു പേര്‍ ആത്മഹത്യ ചെയ്തതാണ്. കുടിയൊഴിപ്പിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് വല്ലാര്പ്പാടം പദ്ധതിയില് ജോലി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. 12 വര്‍ഷം കഴിഞ്ഞിട്ടും ഒരാള്ക്ക് പോലും ഇത് വരെ ജോലി നല്കിയിട്ടില്ല.
